തൊടുപുഴ: അര്‍ഹതപ്പെട്ട പണി നിഷേധിക്കുന്നതായി ആരോപിച്ച് കുമാരമംഗലത്ത് തൊഴിലുറപ്പ് ജോലിക്കാരും പഞ്ചായത്ത് പ്രതിനിധികളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. പോലീസ് സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാക്കിയത് ഏറെ പണിപ്പെട്ട്.
മെമ്പര്‍മാരുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ പരാമര്‍ശം ഉണ്ടായെന്നാരോപിച്ച് ഉപരോധ സമരം നടത്തിയിരുന്നവര്‍ പഞ്ചായത്ത് കമ്മിറ്റി നടന്ന ഹാളിലേക്ക് ഇരച്ചുകയറി. ശക്തമായ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഓഫീസിലെ കസേരയും ഫര്‍ണ്ണിച്ചറുകളും ഗ്ലാസും ഉന്തിലും തള്ളിലും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പഞ്ചായത്ത് ഓഫീസില്‍ വിളിച്ച് ചേര്‍ത്ത കമ്മിറ്റിക്കിടെയാണ് സംഭവം. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ രണ്ട് ബാച്ചുകളിലായി നാല്‍പ്പതോളം തൊഴിലാളികളാണ് പണിതുകൊണ്ടിരുന്നത്. സെപ്തം 31-ാം തീയതി ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി ഒരു ബാച്ച് മാത്രം പണി ചെയ്താല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇത് ആറാം വാര്‍ഡിലെ പഞ്ചായത്ത് മെമ്പറുടെ വ്യക്തിപരമായ താല്പര്യത്തിനാണെന്നാണ് തൊഴിലാളികളുടെ ആരോപണം.
എന്നാല്‍ ഭരണ സമിതിയുടെ തീരുമാനം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി മിനിട്സില്‍ ഒപ്പിടാന്‍ തയ്യാറായില്ല. ഭരണ സമിതി തീരുമാനം അംഗീകരിക്കാത്ത സെക്രട്ടറിക്കെതിരേ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനായാണ് കമ്മിറ്റി വിളിച്ചു ചേര്‍ത്തത്. ഇതറിഞ്ഞ് വനിതകളടക്കം നിരവധി തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിലേക്കെത്തുകയായിരുന്നു.
തൊടുപുഴയ്ക്ക് പുറമെ കരിമണ്ണൂര്‍, മുട്ടം, കരിങ്കുന്നം എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം നിയന്ത്രണം വിധേയമാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷം വിവാദ തീരുമാനം പിന്‍വലിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സിന്ധുകുമാര്‍ അറിയിച്ചു.
ഇതിന് ശേഷമാണ് ജനപ്രതിനിധികളെ പുറത്തിറങ്ങാന്‍ ഉപരോധ സമരം നടത്തിയവര്‍ അനുവദിച്ചത്. സംഭവത്തില്‍ എല്‍ഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതായും ആരോപണം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: