കോഴിക്കോട്: ടൂറിസം വികസനം ലക്ഷ്യംവെച്ച് തീരദേശ മേഖലയില്‍ നടപ്പാക്കുന്ന ബീച്ച് വികസനം കള്‍ച്ചറല്‍ സോണ്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനെതിരെ തീരദേശത്ത് പ്രതിഷേധം. തീരദേശത്തെ ദുരിതം കാണാതെ സര്‍ക്കാര്‍ ആഘോഷം നടത്തിയതാണ് വിവാദമാവുന്നത്. ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം ഒഴിയുന്നതിനു മുമ്പേ തീരദേശ മേഖലയില്‍ ഗാനസന്ധ്യയടക്കമുള്ള ഉദ്ഘാടന മാമാങ്കം നടത്തിയതിനെതിരെയാണ് വിമര്‍ശനമുയരുന്നത്.
മുഴുവന്‍ മത്സ്യത്തൊഴിലാളികളും തിരിച്ചുവരാത്ത സാഹചര്യത്തില്‍ ഉദ്ഘാടനം മാറ്റിവെക്കണമായിരുന്നുവെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. പി. രാധാകൃഷ്ണന് പറഞ്ഞു. മത്സ്യത്തൊഴിലാളി സമൂഹത്തോട് സര്‍ക്കാരിനുള്ള മനോഭാവമാണ് ഇത് കാണിക്കുന്നത്.നേരത്തെ തീരുമാനിച്ച പല പരിപാടികളും മാറ്റിവെച്ചിട്ടും വിനോദ സഞ്ചാര പദ്ധതി മാത്രം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രിയും എംഎല്‍എയും തിടുക്കം കാണിച്ചത് മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപിലേക്ക് പോകേണ്ട മുഴുവന്‍ യാത്രക്കാരെയും തിരിച്ചയക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ട സാഹചര്യത്തില്‍ ഉദ്ഘാടന മാമാങ്കം നടത്താന്‍ ഔദ്യോഗിക സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണ് ടൂറിസം വകുപ്പും സര്‍ക്കാരും ചെയ്തത്. നവംബര്‍ 21 ന് നടക്കേണ്ടിയിരുന്ന മത്സ്യ സംഗമം മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും എംഎല്‍എ പ്രദീപ്കുമാറിന്റെയും സൗകര്യത്തിനായി മൂന്നു തവണ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് ബീച്ചിലായിരുന്നു കള്‍ച്ചറല്‍ സോണ്‍ പ്രവൃത്തി ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം ഗാനസന്ധ്യയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: