മലപ്പുറം: കരിപ്പൂരില്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ അഞ്ചു സഹപാഠികള്‍ അറസ്റ്റില്‍.
തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ ആലപ്പുഴ മുളക്കഴ കൈക്കുഴിയില്‍ ശാലു (19), നെടുമങ്ങാട് നെട്ടരക്കോണം ആയില്യം വീട്ടില്‍ വൈഷ്ണവി (19), തിരുവല്ല കാരക്കല്‍ തയ്യില്‍ നീതു എലിസബത്ത് അലക്സ് (19), ഓയൂര്‍ ഷൈജ മന്‍സിലില്‍ ഷൈജ (19), തിരുവല്ല കാരക്കല്‍ കുരട്ടിയില്‍ അക്ഷയ് വീട്ടില്‍ ആതിര (19) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ആതിര (21)യാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ നൂഹ്മാന്‍ ജങ്ഷനിലെ ലോഡ്ജിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയിലായത്. തിരുവനന്തപുരം ഐപിഎംഎസ് കോളേജില്‍ രണ്ടാം വര്‍ഷ ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് ആഴ്ച മുമ്പാണ് വിമാനത്താവളത്തില്‍ പരിശീലനത്തിനെത്തിയത്. കഴിഞ്ഞ 30നാണ് ആതിര ആത്മഹത്യക്കു ശ്രമിച്ചത്.
സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം നടത്തുകയും പട്ടികജാതിക്കാരി എന്ന നിലയില്‍ അപമാനിക്കുകയും ചെയ്തതായി ആതിര മൊഴി നല്കി. ഗുരുതരമായി പരിക്കേറ്റ ആതിര തിരുവനന്തപുരത്ത് ചികിത്സയിലാണ്. വിമാനത്താവളത്തിലെയും റോഡിലെയും ലോഡ്ജിലേയും സിസി ടിവി ദൃശ്യങ്ങള്‍, മൊബൈല്‍ സംഭാഷണങ്ങളും സന്ദേശങ്ങളുമെല്ലാം പരിശോധിച്ച ശേഷമാണ് അറസ്റ്റ്.
കോളേജ് പ്രിന്സിപ്പാളടക്കമുളളവര്ക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് മലപ്പുറം ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍ പറഞ്ഞു. കൊണ്ടോട്ടി സിഐ എം.മുഹമ്മദ് ഹനീഫ, സതീശന്, ഷൈജു, അഹമ്മദ് കുട്ടി തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: