ആലപ്പുഴ: സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന് ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റുണ്ടായപ്പോള് മാത്രമല്ല, ഇതിനു മുമ്പും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്, പ്രത്യേകിച്ച് തീരപ്രദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് രണ്ടിന് ശക്തമായ കടല്‍ക്ഷോഭത്തില്‍ പുന്നപ്രയില്‍ വള്ളങ്ങള്‍ തകര്‍ന്ന് വന്നഷ്ടമുണ്ടായതിന് കാരണവും മറ്റൊന്നല്ലായിരുന്നു.
അന്നും കോടികളുടെ സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ കബളിപ്പിക്കപ്പെട്ടു. കേരള തീരത്ത് കള്ളക്കടല്‍ (വേവ് സര്‍ജ്) എന്ന പ്രതിഭാസത്തിന്റെ ഭാഗമായി കൂറ്റന്‍ തിരമാലകള്‍ രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ഹൈദരാബാദിലെ സമുദ്ര പഠന കേന്ദ്രം (ഇന്‍കോയിസ്) ഒരാഴ്ച മുമ്പ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവഗണിച്ചതാണ് നാശനഷ്ടത്തിന് ഇടയാക്കിയത്.
മഴക്കാലത്ത് രൂപപ്പെടുന്ന സാധാരണ തിരമാലകള്‍ക്കു പുറമെ കടല്‍ ഉള്‍വലിയുകയും ശക്തിയേറിയ തിരമാലകള്‍ രൂപപ്പെടുകയും ചെയ്യുമെന്ന മുന്നറിയിപ്പ് തുടര്‍ച്ചയായി മൂന്നു ദിവസം നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ എടുത്തില്ല, ഇതു സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് അറിയിപ്പ് നല്കാന് പോലും തയ്യാറായില്ല.
ആഴക്കടലില്‍ രൂപപ്പെടുന്ന തിരമാലകളാണു കള്ളക്കടലിനു കാരണം. കള്ളക്കടലിന്റെ ശക്തിയും ആഘാതവും മുന്നില്‍ കണ്ട് ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയില്ല. തീരക്കടലില്‍ നങ്കുരമിട്ടിരുന്ന 27 വള്ളങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നത്. പത്തുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായി. ശക്തമായ തിരമാലകളില്‍പ്പെട്ട വള്ളങ്ങള്‍ കൂട്ടിയിടിച്ചാണ് തകര്‍ന്നത്. ചില വള്ളങ്ങള്‍ കയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് ഒഴുകിപ്പോയി.
കൂടാതെ ലക്ഷങ്ങള്‍ വിലവരുന്ന എഞ്ചിനുകള്‍, വലകള്‍, മറ്റുപകരണങ്ങള്‍ എന്നിവ നഷ്ടപ്പെടുകയും തകരുകയും ചെയ്തു. പ്രാഥമിക കണക്കനുസരിച്ച് പത്തുകോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. തകര്‍ന്ന വള്ളങ്ങള്‍ക്ക് ഓരോന്നിനും ഒരു ലക്ഷം രൂപ വീതം നല്കിയതല്ലാതെ പ്രഖ്യാപിച്ച യാതൊരു സഹായവും 16 മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്‍കിയില്ല.
ഒരു കോടി അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടന്ന് മന്ത്രി ജി. സുധാകരന്റെ പ്രഖ്യാപനവും തട്ടിപ്പായി അവശേഷിക്കുന്നു. 200ഓളം കുടുംബങ്ങള്‍ ദുരിതത്തിലും കടക്കെണിയിലുമാണ്. ഈ സാഹചര്യത്തിലാണ് മറ്റൊരു വന്‍ദുരന്തമായ ഓഖി ചുഴലിക്കാറ്റിലും സര്‍ക്കാര്‍ നടപടികള്‍ ദയനീയമായി പരാജയപ്പെട്ടത് ചര്‍ച്ചയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: