ബീജിങ് : അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ ഡ്രോണ്‍ തകര്‍ത്തെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഷിങ്സുവ.
ധോക്ലാം പ്രശ്നം അടുത്തിടെയാണ് ശാന്തമായത്. അതിനു പിന്നാലെയാണ് ഡ്രോണ്‍ അതിക്രമിച്ചു കടന്നതായി പുതിയ ആരോപണവുമായി ചൈന ഇറങ്ങിയിരിക്കുന്നത്.
സിക്കിമിലെ ഇന്ത്യ- ചൈന അതിര്‍ത്തിയിലാണ് ഡ്രോണ്‍ അതിര്‍ത്തി കടന്നതെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറയുന്നു.
ചൈനയുടെ സമാധാനവും, ശാന്തതയും തകര്‍ക്കാനുള്ള ശ്രമം തടയുമെന്നും ഇത്തരത്തിലുള്ള നടപടികള്‍ ഇന്ത്യ നിര്‍ത്തിവെയ്ക്കണമെന്നും ഗെങ് ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ ഡ്രോണ്‍ അതിര്‍ത്തി ലംഘിച്ചതില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഷിങ്സുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യി ഡിസംബര്‍ 11ന് ന്യൂദല്‍ഹിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. റഷ്യ, ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് വാങ് യി ഇന്ത്യയിലെത്തുന്നത്.
സന്ദര്‍ശന വേളയില്‍ ഡ്രോണ്‍ വിഷയത്തില്‍ ഇന്ത്യന്‍ ഉന്നത വൃത്തങ്ങളുമായി ചൈനീസ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും ചൈനീസ് വക്താവ് സാങ് ഷുയ്ലി അറിയിച്ചു.
ഡ്രോണ്‍ അതിര്‍ത്തി കടന്ന കാര്യം ഇന്ത്യ സ്ഥിരീകരിച്ചു. പതിവ് പരിശീലനത്തിന് അയച്ച ഡ്രോണ്‍ യന്ത്രത്തകരാര്‍ മൂലം നിയന്ത്രണം തെറ്റി അതിര്‍ത്തിക്കപ്പുറത്തേക്ക് പോകുകയായിരുന്നു. ഇക്കാര്യം ചൈനയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: