തൊടുപുഴ: മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും കേന്ദ്രത്തിനും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുക, മൂന്നാറിന്റെ പരിസ്ഥിതി കാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം പി. പ്രസാദ് നല്കിയ ഹര്‍ജിയിലാണ് നടപടി.
മൂന്നാര്‍, തോമസ് ചാണ്ടി തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുമായും സിപിഎമ്മുമായും ഏറ്റുമുട്ടിയ സിപിഐ രണ്ടും കല്‍പ്പിച്ച് മുന്നോട്ടാണെന്നാണ് നിയമനടപടികള്‍ വ്യക്തമാക്കുന്നത്. സിപിഐ നേതൃത്വമറിയാതെ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം തങ്ങള്‍ കൂടി പങ്കാളിയായ സര്‍ക്കാരിനെതിരെ നീങ്ങില്ലെന്ന് ഉറപ്പ്.
മൂന്നാറിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കാനാണ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജനുവരി12 ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ സംസ്ഥാനം റിപ്പോര്‍ട്ട് നല്‍കേണ്ടിവരും.
കുറിഞ്ഞി ഉദ്യാനമടക്കം പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ വരെ വന്‍തോതില്‍ കൈയേറ്റമുണ്ടെന്നും ഇവ ഒഴിപ്പിച്ച് മേഖല സംരക്ഷിക്കണമെന്നുമാണ് ആവശ്യം. ചീഫ് സെക്രട്ടറി, വനം, റവന്യൂ വകുപ്പ് സെക്രട്ടറിമാരുമാണ് എതിര്‍കക്ഷികള്‍.
വനംവകുപ്പിന് മൂന്നാറില്‍ ഒരു നിയന്ത്രണവുമില്ല. രാഷ്ട്രീയക്കാര്‍ അടക്കം വന്‍ തോതിലാണ് ഭൂമി കൈയേറിയിരിക്കുന്നത്.
ഇടത് എംപി ജോയിസ് ജോര്‍ജ്ജ് അടക്കമുള്ളവരെ പരോക്ഷമായി സൂചിപ്പിച്ച് ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയക്കാര്‍ തടസ്സം നില്‍ക്കുന്നതിനാലാണ് ഒഴിപ്പിക്കല്‍ നടക്കാത്തത്. കോടതി ഇടപെട്ട് കൈയേറ്റം ഒഴിപ്പിക്കണം. 12 പേജുള്ള ഹര്‍ജിയില്‍ അഭ്യര്‍ത്ഥിക്കുന്നു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഹര്‍ജി നല്‍കിയതെന്നാണ് പ്രസാദിന്റെ പ്രതികരണം.
ജോയിസ് ജോര്‍ജ്ജ് എംപിയെ രക്ഷിക്കാന്‍ സിപിഎം നടത്തിയ ഇടുക്കി ഹര്‍ത്താലിനെതിരെ സിപിഐ നിലപാട് എടുത്തിരുന്നു. ജോയിസിനെ രക്ഷിക്കാന്‍ പോലീസും കേസില്‍ ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം മൂന്നാര്‍ ഡിവൈഎസ്പി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജോയിസിനെയും കുടുംബത്തെയും വെള്ള പൂശിയിരിക്കുകയാണ്. ഇവര്‍ കൈയേറ്റം നടത്തിയിട്ടില്ലെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ റീ സര്‍വ്വേ സംബന്ധച്ച രേഖകള്‍ ലഭ്യമല്ലെന്നും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: