കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രാസൗജന്യത്തിന് നല്കുന്ന അപേക്ഷയില്‍ ഏഴ് ദിവസത്തിനുള്ളില്‍ പാസ് നല്‍കണമെന്നും ഇവര്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരാള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നുമുള്ള സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.
ശാരീരികവും മാനസികവുമായി വൈകല്യമുള്ള കുട്ടികള്‍ പാസ് തേടി സമര്‍പ്പിച്ച അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സ്റ്റേ ബാധകമല്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.
കോഴിക്കോട് ചൂലാംവയല്‍ സ്വദേശി നൗഷാദ് തെക്കയിലിന്റെ പരാതിയില്‍ സെപ്തംബര്‍ 15 നാണ് ബാലാവകാശ കമ്മിഷന് ഉത്തരവ് നല്‍കിയത്.
സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് അംഗീകരിച്ച് യാത്രാ സൗജന്യം നല്കാന് കെഎസ്ആര്‍ടിസിയോട് നിര്‍ദേശിക്കണം, കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണം എന്നിവയായിരുന്നു പരാതിയിലെ ആവശ്യം. ഇത്തരം കുട്ടികള്‍ക്ക് കെഎസ്ആര്‍ടിസി പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒപ്പം യാത്ര ചെയ്യുന്നവര്‍ക്ക് പകുതി യാത്രാ നിരക്ക് നല്‍കേണ്ടി വരുന്നുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ബാലാവകാശ കമ്മിഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് കോര്പ്പറേഷന് ഹര്‍ജി നല്‍കിയത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് യാത്രായിളവ് നല്‍കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി 2013 ഏപ്രില്‍ ഒമ്പതിന് ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ചാണ് പാസ് നല്‍കുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: