മുണ്ടിയെരുമ(ഇടുക്കി): റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വലത് സംഘടന നേതാവായ അധ്യാപകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുണ്ടിയെരുമ സ്വദേശികളായ ആനന്ദ്, നജീബ്, സിയാദ് എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്.
സ്കൂള്‍ കലോത്സവം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച രാത്രി 9.30ഓടെയാണ് എന്‍ആര്‍ സിറ്റി എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റുമായ കെ.എസ.് അരുണിനെ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ രണ്ട് മണിക്കൂറോളം കലോത്സവം തടസ്സപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യാത്തില്‍ അധ്യാപകസംഘടന പ്രതിഷേധിച്ചു. ഇതെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
അക്രമത്തെത്തുടര്‍ന്ന് രാത്രി അധ്യാപക സംഘടനാ പ്രതിനിധികള്‍ മുണ്ടിയെരുമയില്‍ പ്രകടനം നടത്തിയപ്പോള്‍ സിപിഎമ്മുകാര്‍ അവരെ കൂക്കുവിളിച്ചു. മര്‍ദ്ദനമേറ്റ അരുണിനെ ആശുപത്രിയില്‍ എത്തിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് കൂടുതല്‍ പോലീസ് എത്തിയാണ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അരുണ്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രി എം.എം. മണിയെ കരിങ്കൊടി കാട്ടിയിരുന്നു.
മണി കലോത്സവ കമ്മിറ്റി ചെയര്‍മാനായിരിക്കെയാണ് സിപിഎമ്മുകാര്‍ തന്നെ കലോത്സവം അലങ്കോലമാക്കിയത്. കെഎസ്യുവും എസ്എഫ്ഐയും കൊടിനാട്ടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കലോത്സവ നഗരയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: