കൊച്ചി: കേരളത്തില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നെന്നാരോപിച്ച് രാജ്യ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴ് കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരിയിലെ ഗോപാലന് അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇതു വ്യക്തമാക്കിയത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ വാദം ഇന്നലെ പൂര്‍ത്തിയായി. ഹര്‍ജിക്കാരുടെ മറുപടി വാദത്തിനായി കേസ് ഡിസംബര്‍ 14 ലേക്ക് മാറ്റി.
മാര്‍ച്ച് ഒന്നിനും ആറിനുമിടയ്ക്കുള്ള തീയതികള്‍ രേഖപ്പെടുത്തി ഒരേ കേന്ദ്രത്തില്‍ നിന്ന് തയ്യാറാക്കിയ പരാതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രാഷ്ട്രപതിക്ക് അയച്ചിരുന്നതായി സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നു. കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, അരുണാചല്‍, ഒറീസ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കു പുറമേ കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപില്‍ നിന്നുപോലും രാഷ്ട്രപതിക്ക് പരാതി ലഭിച്ചിട്ടുണ്ട്.
പരാതിയുടെ ഭാഷ വ്യത്യസ്തമാണെങ്കിലും ഘടനയും ഉള്ളടക്കവും ഒന്നു തന്നെയാണ്. ഈ പരാതികള്‍ രാഷ്ട്രപതി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. പരാതികള്‍ക്കു പിന്നില്‍ ആരാണെന്നും ഇവരുടെ ലക്ഷ്യമെന്താണെന്നും ഇതില്‍ നിന്ന് വ്യക്തമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: