കൊച്ചി: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചു കിട്ടിയ മുന്നറിയിപ്പ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ഈ ആവശ്യമുന്നയിച്ച് ഹര്ജിക്കാരന് സര്‍ക്കാരിനെ സമീപിക്കാമെന്നു ആക്ടിങ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഓഖി ദുരന്തത്തെ തുടര്‍ന്ന് മരണ സംഖ്യ 35 കടന്നു. തൃശൂരിലെ മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് എത്തുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ അതോറിറ്റിക്കുണ്ടായ വീഴ്ച മത്സ്യത്തൊഴിലാളികളെയാണ് കൂടുതല്‍ ബാധിച്ചതെന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സുനാമി ദുരന്തത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായത്. മത്സ്യബന്ധന ബോട്ടുകളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന മുന്നറിയിപ്പ് സംവിധാനം ഐഎസ്ആര്‍ഒ വികസിപ്പിച്ചിരുന്നു.
ഇവ ഘടിപ്പിച്ച ബോട്ടുകള്‍ ദുരന്തത്തില്പ്പെട്ടാല് വിവരം ഹാര്‍ബറില്‍ അറിയാനും മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷിക്കാനും കഴിയും. ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ സംവിധാനത്തിന് വേണ്ടത്ര പ്രചാരണം നല്‍കിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: