അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 68 ശതമാനം പോളിങ് . തെക്കന്‍ ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും 89 മണ്ഡലങ്ങളാണ് ബൂത്തുകളിലെത്തിയത്. 2012ല്‍ 71.3 ആയിരുന്നു ഇവിടെ പോളിങ്.
സൂറത്ത്, രാജ്കോട്ട്, നര്‍മ്മദ, ബറൂച്ച്, നവ്സാരി, ഗിര്‍ സോംനാഥ്. മോര്‍ബി എന്നീ ജില്ലകളിലെല്ലാം പോളിങ് എഴുപത് ശതമാനത്തിന് മുകളിലാണ്. എന്നാല്‍ പോര്‍ബന്തര്‍,ദ്വാരക, ഭാവ്നഗര്‍ എന്നിവിടങ്ങളില്‍ താരതമ്യേന കുറവായിരുന്നു. പോര്‍ബന്തറിലെ ഒരു ബൂത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചിരുന്നതായി വിചിത്ര ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ അസംബന്ധമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്നും ബ്ലൂടൂത്ത് വഴി യാതൊന്നും സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ വോട്ടിങ് യന്ത്രങ്ങളില്‍ ഇല്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്നും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
തങ്ങളുടെ വോട്ട് മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കാണ് പോയതെന്ന് ചില വോട്ടര്‍മാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കും മുമ്പായി ആരോപണം ഉന്നയിച്ച വോട്ടര്‍മാര്‍ സ്ഥലം വിട്ടിരുന്നു. ആരോപണങ്ങളിലൊന്നും യാതൊരു സത്യവുമില്ലെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതായി ബറൂച്ച് ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. 93 മണ്ഡലങ്ങളിലേക്കാണ് 14ന് വോട്ടെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: