പറവൂര്‍(കൊച്ചി): പറവൂര്‍ വടക്കേക്കരയില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനുനേരെ സിപിഎം ആക്രമണം. ബിജെപി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജിജേഷിന്റെ വീടിന്റെ കാര്‍പോര്‍ച്ചില്‍ ഇരുന്ന മൂന്ന് ബൈക്കുകള്‍ കത്തിച്ചു. വീടിനുനേരെ കല്ലേറും നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
ആക്രമണം നടന്ന സമയത്ത് ജിജേഷിന്റെ അമ്മയും അച്ഛനും ജിജേഷുമാണ് ഉണ്ടായിരുന്നത്. സഹോദരന് ശബരിമലക്ക് പോയിരിക്കുകയായിരുന്നു. ആദ്യം ബൈക്കുകള്‍ കത്തിച്ച സംഘം വീടിനുനേരെ കല്ലേറും നടത്തി. ജിജേഷും കുടുംബവും ബഹളം വെയ്ക്കുന്നത് കേട്ട് പരിസരവാസികള്‍ ഉണര്‍ന്നതോടെ വീടിനുനേരെ തീപ്പന്തം എറിഞ്ഞ് അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പറവൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
ജിജേഷും അച്ഛനും അമ്മയും പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വിവരം അറിയിച്ചിട്ടും വടക്കേക്കര പോലീസ് സംഭവ സ്ഥലത്തെത്താന്‍ വൈകിയതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ബിജെപി പറവൂര്‍ മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ അനില്‍ ചിറവക്കാട്, ടി.ജി. വിജയന് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പിഎസ് ശ്രീധരന് പിള്ള, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ബിജെപി മദ്ധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, വൈസ് പ്രസിഡന്റ് എം.കെ. സദാശിവന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. മുരളി, ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി തുടങ്ങിയ നേതാക്കള്‍ ജിജേഷിന്റെ വസതി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: