കണ്ണൂര്‍: സിപിഎം ഭരണത്തില്‍ ജയിലില്‍പ്പോലും രക്ഷയില്ലാത്ത സാഹചര്യമാണുള്ളതെന്ന് യുഡിഎഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ലീഗുകാരെ ജയിലിനകത്ത് വെച്ച് സിപിഎം സംഘം അക്രമിച്ചത് ഇതാണ് വ്യക്തമാക്കുന്നത്.
ജില്ലയില്‍ പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതൃത്വമാണ്. ഇരിക്കൂര്‍, നടുവില്‍ പ്രദേശങ്ങളില്‍ നിരന്തരമായി സംഘര്‍ഷം നടക്കുമ്പോള്‍ പോലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. ലീഗ് ഓഫീസും പ്രദേശത്തെ പളളിയുമുള്പ്പടെ അക്രമിക്കപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കുന്നില്ല. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലിലടക്കുന്ന പോലീസ് കേസില്‍ പ്രതികളായ സിപിഎമ്മുകാരെ പോലീസ് ജിപ്പില്‍ കയറ്റി വീട്ടിലെത്തിക്കുകയാണ്. നിയമം പാലിക്കേണ്ട പോലീസ് സിപിഎം ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുകയാണ്. പോലീസിന്റെ നിസ്സംഗതയാണ് അക്രമത്തിന് കാരണം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താന്‍ ബാധ്യതയുണ്ടെന്നും യുഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു.
കെ.സി.ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് സതീശന് പാച്ചേനി. അബ്ദുള്‍ ഖാദര്‍ മൗലവി, അബ്ദുള്‍ കരിം ചേലേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: