മുംബൈ: അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെ ആക്രമിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മുംബൈ ഹൈക്കോടതി. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ വധക്കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഇത്. ഇരുവരുടേയും ഘാതകരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിന് സിബിഐയേയും മഹരാഷ്ട്ര പോലീസിന്റെ സിഐഡി വിഭാഗത്തേയും കോടതി വിമര്‍ശിച്ചു.
അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണോ രാജ്യം നീങ്ങുന്നത്? ജസ്റ്റിസ് എസ്. സി. ധര്‍മാധികാരിയും ഭാരതി ദാന്ഗ്രെയുമടങ്ങുന്ന ബെഞ്ച് ചോദിച്ചു. ഒരു സിനിമ റിലീസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് പദ്മാവതി വിവാദത്തെ പരാമര്‍ശിച്ച് കോടതി അഭിപ്രായപ്പെട്ടു. കലാകാരന്മാരെ വധിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതില്‍ ചിലര്‍ അഭിമാനിക്കുന്നു. സിനിമ തന്റെ സംസ്ഥാനത്തു റിലീസ് ചെയ്യിക്കില്ല എന്ന് മുഖ്യമന്ത്രിമാര്‍ പോലും പറയുന്നു.
വലിയ ഭീകരാക്രമണങ്ങള്‍ക്കു ശേഷം ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ പിടിക്കുന്നുണ്ട് മറ്റ് രാജ്യങ്ങളില്‍. ഇവിടെ മൂന്നൂം നാലും വര്‍ഷം കഴിഞ്ഞിട്ടും അതിനു സാധിക്കുന്നില്ല, കോടതി അഭിപ്രായപ്പെട്ടു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധക്കേസുകളില്‍ സിബിഐയുടേയും പോലീസിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 21ന വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: