കുമളി: മുരിക്കടിയില്‍ രണ്ട് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടുന്ന ദളിത് കുടുംബത്തെ മര്‍ദ്ദിച്ച് ഇറക്കിവിട്ട ശേഷം വീട് സിപിഎം പാര്‍ട്ടി ഓഫീസാക്കിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നു. മുരിക്കടി ലയത്തില്‍ മാരിയപ്പന്, ഭാര്യ ശശികല, രണ്ട് കുട്ടികള്‍ എന്നിവരെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്.
മാരിയപ്പന്റെ അര്‍ദ്ധസഹോദരനായ മുത്തുവിന്റെ പേരിലാണ് വസ്തുവെന്ന അവകാശവാദം ഉന്നയിച്ചായിരുന്നു ആക്രമണം. സംഭവം വിവാദമായതോടെ സ്ഥലം സന്ദര്‍ശിച്ച കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍ ഉടന്‍ പ്രതികളെ പിടികൂടുമെന്ന് അറിയിച്ചിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയൊന്നും ആയിട്ടില്ല. പ്രതികളെ പിടികൂടാതിരിക്കാന്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ഉള്ളതായി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇരയായവര്‍ സിപിഐ അനുഭാവികളാണെന്ന കാരണത്താല്‍ ഇരുപാര്‍ട്ടികളും പരസ്പര ധാരണയോടെ കേസ് ഒത്തുതീര്‍ക്കാനും നീക്കമുണ്ട്.
സംഭവത്തില്‍ പട്ടികജാതി ക്ഷേമ കമ്മീഷന് ജില്ലാ ഭരണാധികാരിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ശശികല, അക്രമികള്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയതായും മൊഴി നല്‍കിയിട്ടുണ്ട്. തന്റെ കുട്ടികളെ മതം മാറ്റാന്‍ മുത്തുവെന്ന മുഹമ്മദ് സല്‍മാനും ഭാര്യയും നിര്‍ബന്ധിക്കുന്നതായും പറഞ്ഞിരുന്നു. രാജ്യത്ത് നിര്‍ബന്ധിത മതം മാറ്റം കുറ്റകരമാണെന്നിരിക്കെ ഈ രീതിയിലുള്ള പരാതി ലഭിച്ചിട്ടും പോലീസ് അനങ്ങാപ്പാറ നയം തുടരുകയാണ്.
ബോര്‍ഡ് നീക്കി
സംഭവം സംസ്ഥാന തലത്തില്‍ വിവാദമായതോടെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പാര്‍ട്ടി ഓഫീസ് എന്ന ബോര്‍ഡ് എടുത്ത് മാറ്റി. മുഹമ്മദ് സല്മാന് ഇവിടെ താമസം തുടങ്ങുകയും ചെയ്തു. മുത്തു എന്നയാള്‍ ഹിന്ദു പട്ടികജാതി വിഭാഗത്തില്‍ പെടുന്നയാളാണെന്ന രേഖകളോടെ സ്കൂള്‍ അധ്യാപകനായി ജോലി നേടിയ ശേഷം മതം മാറി മുഹമ്മദ് സല്മാന് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഇയാള്‍ ജോലി ചെയുന്ന സ്കൂളിലെ ഔദ്യോഗിക രേഖകള്‍ ഇപ്പോഴും ഹിന്ദു പട്ടികജാതി എന്ന രീതിയില്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: