പ്രിയപ്പെട്ടവരുടെ ഭൗതികദേഹം സംസ്കരിച്ചതിനു മുകളില്‍ ജീവിക്കുക, അല്ലെങ്കില്‍ ഭക്ഷണം പാകം ചെയ്യുക. തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണമേഖലയിലാണ് ഈ ദുരവസ്ഥ. ഒരുതുണ്ട് ഭൂമിയില്‍ വീടുവച്ച് ജീവിക്കുന്ന ഗ്രാമീണര്‍ക്ക് തങ്ങളിലൊരാളുടെ അന്ത്യസംസ്കാരത്തിന് വീട്ടിലെ മുറിയോ, അടുക്കളയോ പൊളിക്കേണ്ട സ്ഥിതിയാണുള്ളത്. ഭരണസിരാകേന്ദ്രത്തിന് ഏറെ അടുത്തുള്ള ഇവരുടെ പ്രശ്നങ്ങള്‍ കാണാനോ, കേള്‍ക്കാനോ, ഇടപെടാനോ അധികാരികള്‍ക്ക് താത്പര്യമില്ല.
മലയോര ഗ്രാമം ഭരതന്നൂര്‍ പുളിക്കരകുന്ന് കോളനിയിലെ കാര്യം കേട്ടാല്‍ ആരും അമ്പരക്കും. ചെറിയ വീട്ടിനുള്ളില്‍ രണ്ട് സ്ത്രീകളും മൂന്നു പുരുഷന്മാരും ഉള്‍പ്പടെ അഞ്ചു പേരെ അടക്കം ചെയ്തു. അതിനുള്ളിലാണ് കുടുംബം താമസിക്കുന്നത്. പാങ്ങോട് പഞ്ചായത്തിലെ ഉളിയന്‍കോട്ട് കോളനിയില്‍ ഗൃഹനാഥന്റെ മൃതശരീരം അടുക്കള പൊളിച്ച് മറവുചെയ്തു. രണ്ടാമത്തെ ജനസാന്ദ്രത കൂടിയ ജില്ലയാണ് തിരുവനന്തപുരം. 2,192 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണം. 2011ലെ കണക്കനുസരിച്ച് ജനസംഖ്യ 33,07,284. ഒരു സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ താമസിക്കുന്നത് 1,509 പേര്. ഒരാള്‍ മരിച്ചാല്‍ ദഹിപ്പിക്കാന്‍ മൃതദേഹവുമായി കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ജില്ലയിലെ ശ്മശാനങ്ങളുടെ എണ്ണമാകട്ടെ വിരലിലെണ്ണാവുന്നതും. 73 ഗ്രാമപഞ്ചായത്തുകളില്‍ രണ്ടില്‍ മാത്രമാണ് ശ്മശാന നിര്‍മാണം പൂര്‍ത്തിയായത്. കാട്ടാക്കട താലൂക്കിലെ മാറനല്ലൂര്‍, ചിറയിന്‍കീഴ് താലൂക്കിലെ കിളിമാനൂര്‍ എന്നിവിടങ്ങളില്‍. കല്ലറ പഞ്ചായത്തിലെ ശ്മശാനം അഞ്ചു മൃതദേഹം സംസ്കരിച്ചപ്പോഴേക്കും തകരാറിലായി.
നഗരമേഖലയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ തൈക്കാട് ശാന്തികവാടത്തില്‍ മാത്രമാണ് നിലവില്‍ ഇലക്ട്രിക് ഫര്‍ണ്ണസുകളുള്ളത്. നഗരസഭയ്ക്ക് തന്നെ കഴക്കൂട്ടം, പേരൂര്‍ക്കട, ഹാര്വ്വിപുരം, കുളത്തൂര്‍, പുത്തന്‍കോട്ട തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ശ്മശാനങ്ങളുണ്ടെങ്കിലും പലതും പാതി വെന്ത മൃതദേഹം പോലെയാണ്. പിന്നെയുള്ളത് ആറ്റിങ്ങലിലെയും നെടുമങ്ങാട്ടെയും നഗരസഭകളിലെ വിറകു ശ്മശാനങ്ങളാണ്. എന്നാല്‍, വിവിധ സാമുദായിക സംഘടനകളുടെ ശ്മശാനങ്ങളുണ്ട്. അവയില്‍ ചിലത് ഒഴിച്ചാല്‍ മറ്റുള്ളവ പൊതുശ്മശാനമായി ഉപയോഗിക്കാനാകില്ല.
തദ്ദേശ ഭരണസ്ഥാപനങ്ങള്‍ എല്ലാ വര്‍ഷവും ബജറ്റില്‍ തുക വകയിരുത്തുമെങ്കിലും സ്ഥലം കണ്ടെത്തുകയോ സ്ഥമുള്ളിടത്ത് ആധുനിക ശ്മശാനങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല. നെല്ലനാട്, ചെമ്മരുതി, വെമ്പായം, പാറശ്ശാല പഞ്ചായത്തുകളില്‍ ഭൂമി വാങ്ങി. പല സ്ഥലത്തും പരിസരവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. തിരുവനന്തപുരത്ത് കഴക്കൂട്ടം, കട്ടേല, കാഞ്ഞിരംപാറ എന്നിവിടങ്ങളില്‍ അത്യാധുനിക സംവിധാനങ്ങളോടെ ശ്മശാനം നിര്‍മിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ ഭൂമി വാങ്ങിയിട്ട് 25 വര്‍ഷമായി. പക്ഷേ, അവിടെ ജനവാസകേന്ദ്രമായതിനാല്‍ ഫലമുണ്ടായില്ല. അതിനിടെ, ബ്രാഹ്മണ സമുദായത്തിന്റെ ശ്മശാനം നഗരസഭ ഏറ്റെടുക്കാന്‍ ശ്രമിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കും കാരണമായി.
ശാന്തി കവാടത്തില്‍ അനധികൃത പിരിവ് സജീവമെന്ന് ആരോപണം. ദഹിച്ചു തീരുന്നതിനു മുമ്പ് മൃതദേഹങ്ങള്‍ നീക്കുന്നുവെന്നും പരാതിയുണ്ട്. രണ്ട് ഇലക്ട്രിക്കല്‍ ഫര്‍ണസുകളും വിറകുകൊണ്ടുള്ള നാലു ദഹന സംവിധാനവും ഉണ്ടെങ്കിലും പലപ്പോഴും മൃതദേഹവുമായി എത്തുന്നവര്‍ക്ക് ദഹിപ്പിക്കാനാകുന്നില്ല. ജില്ലയുടെ തെക്കന്‍ മേഖലകളില്‍ സാമുദായിക സംഘടനകളുടെ ശ്മശാനങ്ങള്‍ ഉണ്ടെങ്കിലും വടക്കന്‍ മേഖലയില്‍ ഒന്നുമില്ല.
ശ്മശാനം ഉണ്ട്… ഇല്ല
പൊതുശ്മശാനങ്ങളുണ്ടോയെന്ന് ചോദിച്ചാല്‍ ഉത്തരം ഉവ്വെന്നാകും. എന്നാല്‍, ചോദ്യം ആവര്‍ത്തിച്ചാലോ? ആകെ പരുങ്ങല്. ആ നിലയിലാണ് പത്തനംതിട്ടയിലെ കാര്യം.
പത്തനംതിട്ട, പന്തളം, അടൂര്‍, തിരുവല്ല എന്നീ നാല് നഗരസഭകളില്‍ തിരുവല്ലയില്‍ മാത്രമാണ് പൊതുശ്മശാനമുള്ളത്.
പത്തനംതിട്ട നഗരസഭയില്‍ വാതകശ്മശാന നിര്‍മ്മാണം പുരോഗമിക്കുന്നു. അടൂരിലാകട്ടെ നിര്‍മാണം അഴിമതി ആരോപണത്തില്‍ മുങ്ങിപ്പോയി. മുപ്പതോളം പഞ്ചായത്തുകളില്‍ പൊതുശ്മശാനം ഇല്ല. ഇരുപതിലുണ്ടെങ്കിലും മൃതദേഹമെത്തിക്കാന്‍ മതിയായ റോഡുകളില്ല, സംസ്കരിക്കാന്‍ ആധുനികസൗകര്യങ്ങളുമില്ല. മൂന്നു സെന്റ് കോളനികളും, പട്ടികജാതി-വര്‍ഗ കോളനികളും ഏറെയുള്ള പഞ്ചായത്തുകളില്‍ പലതിലും ശ്മശാനങ്ങളില്ല. പലയിടത്തും അടുക്കള പൊളിച്ച് സംസ്കരിക്കേണ്ട സാഹചര്യം വരെയുണ്ടായി. പൊതുശ്മശാന പദ്ധതികളുമായി തദ്ദേശ ഭരണസംവിധാനങ്ങള്‍ മുന്നോട്ടുവരുമ്പോള്‍ പ്രാദേശിക എതിര്‍പ്പുകളാണ് പലയിടത്തും പ്രശ്നം. ഇതു പലതും കോടതിയിലുമാണ്. ഒരു പഞ്ചായത്തില്‍ പോലും ജനസംഖ്യക്ക് ആനുപാതികമായ ശ്മശാനങ്ങളില്ല. കുറ്റൂര്‍, നിരണം പഞ്ചായത്തുകള്‍ പലതവണ പണം നീക്കിവച്ചിരുന്നെങ്കിലും സ്ഥലം ലഭിക്കാത്തത് തിരിച്ചടിയായി. നെടുമ്പ്രം പഞ്ചായത്തില്‍ സ്ഥലം വാങ്ങിയത് നിയമക്കുരുക്കിലായി. പ്രാദേശിക വികാരമിളക്കി ശ്മശാനം വരുന്നത് തടയാനുള്ള ശ്രമവുമുണ്ടായി.
ചില പ്രാദേശിക നേതാക്കളുടെ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങള്‍ ഇതിനു പിന്നിലെന്നു സൂചന. കവിയൂര്‍ കണിയാംപാറയിലും ഇരവിപേരൂരില്‍ പഞ്ചായത്ത് സ്റ്റേഡിയത്തോട് ചേര്‍ന്നും പുറമറമറ്റത്ത് കൊച്ചുഴഞ്ഞ്മലയിലും പൊതുശ്മശാനങ്ങളുണ്ട്. എന്നാല്‍, ഇവ കാടുകയറി കിടക്കുന്ന അവസ്ഥയിലാണ്. പന്തളം നഗരസഭയിലും സമീപത്തെ നാലു പഞ്ചായത്തുകളിലും ആധുനിക ശ്മശാനങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കുന്നതേയുള്ളു. പന്തളത്തു പൊതുശ്മശാനം സ്ഥാപിക്കുന്നതിന് നഗരസഭ നിലവില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പാലത്തടത്തിലെ നന്ദനാര്‍ സൊസൈറ്റിയുടെ ശ്മശാനത്തിനോടു ചേര്‍ന്നുള്ള കാടുപിടിച്ചു കിടക്കുന്ന സ്ഥലം വാങ്ങി ആധുനിക രീതിയിലുള്ള വൈദ്യുതി ശ്മശാനം നിര്‍മ്മിക്കാനാണ് പദ്ധതി.
കുളനട കടലിക്കുന്നില്‍ പൊതുശ്മശാനത്തിനായി 37 സെന്റ് സ്ഥലം വര്‍ഷങ്ങളായി പഞ്ചായത്തിനു സ്വന്തമായുണ്ട്. നാലുമാസം മുമ്പ് ഇവിടെ മൃതദേഹം അടക്കാന്‍ ശ്രമിച്ചെങ്കിലും ചുറ്റുമതിലില്ലാത്തതിനാല്‍ സമീപവാസികള്‍ അനുവദിച്ചില്ല. ചുറ്റുമതില്‍ കെട്ടി ശ്മശാനം പ്രവര്‍ത്തിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിയുടെ തീരുമാനം. തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ പൊതുശ്മശാനമുണ്ടെങ്കിലും മൃതദേഹങ്ങള്‍ കുഴിച്ചിടാനുള്ള സൗകര്യം മാത്രമാണുള്ളത്. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി മാത്രമാണുള്ളത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മാമ്മൂട്ടില്‍ 50 സെന്റ് സ്ഥലമാണ് പൊതുശ്മശാനത്തിനുള്ളത്.
ആറന്മുള നിയോജകമണ്ഡലത്തില്‍പ്പെട്ട കോഴഞ്ചേരി യിലടക്കം നിരവധി പഞ്ചായത്തുകളില്‍ പൊതുശ്മശാനമെന്ന പതിറ്റാണ്ടുകളുടെ ആവശ്യം ഇന്നും നടപ്പാക്കിയിട്ടില്ല. ആറന്മുളയില് സ്ഥലം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് നടപടികള്‍ മുടങ്ങി. കോളനികള്‍ കൂടുതലുള്ള കോട്ടയ്ക്കകം എഴിക്കാട്, ഗുരുക്കന്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥലം ലഭ്യമെങ്കിലും വൈദ്യുത ശ്മശാനമെന്ന സ്വപ്നം വിദൂരതയില്‍. ഇതിന് ആറന്മുള പഞ്ചായത്തിന് വ്യക്തമായ പദ്ധതികളുമില്ല.
കോയിപ്രം പഞ്ചായത്തിലെ സ്ഥിതിയും ദയനീയം. 17 കോളനികളുള്ള പഞ്ചായത്തില്‍ വെള്ളിക്കരയില്‍ ശ്മശാനത്തിന് സ്ഥലമുണ്ട്, നടപടികളില്ല. തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ കുറിയന്നൂരില്‍ സ്ഥലമുണ്ടെങ്കിലും ഉപയോഗപ്രദമല്ല. മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി, നാരങ്ങാനം, ചെറുകോല്‍, അയിരൂര്‍, ഇലന്തൂര്‍, എന്നീ പഞ്ചായത്തുകളിലെ കോളനി നിവാസികളും അഞ്ചു സെന്റില്‍ താഴെ ഭൂമിയുള്ളവരും മൃതദേഹം സംസ്കരിക്കാന്‍ സ്വന്തം വീട് പൊളിക്കുകയോ മറ്റാരുടെയെങ്കിലും കനിവിനോ വേണ്ടി കാത്തു നില്‍ക്കേണ്ട അവസ്ഥയിലാണ്.
(നാളെ: തുളുനാടിന്റെ ആശങ്കയും മലപ്പുറത്തെ മൂകതയും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: