മറയൂര്‍: വാറന്റ് കേസിലെ പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസ് കലമാന്‍കൊമ്പ് പിടികൂടി. കാന്തല്ലൂര്‍ സ്വദേശി വേളാങ്കണ്ണി(കണ്ണന്-34) യെയാണ് വ്യാഴാഴ്ച രാത്രിയില്‍ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെ: നിരവധി കേസുകളിലെ പ്രതിയായ വേളാങ്കണ്ണിയെ അന്വേഷിച്ച് വീട്ടിലെത്തിയതായിരുന്നു എസ്ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം. പോലീസിനെ കണ്ട ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്ന്നെത്തി പിടികൂടിയപ്പോഴാണ് കൈയില്‍ പൊതിഞ്ഞ് സുക്ഷിച്ച അധികം പഴക്കമില്ലാത്ത കലമാന്‍കൊമ്പ് കണ്ടെത്തിയത്. കാട്ടില്‍ നിന്ന് ലഭിച്ചതാണ് ഇതെന്നാണ് വേളാങ്കണ്ണിയുടെ മൊഴി.
വന്യജീവി നിയമ പ്രകാരം കേസ് എടുത്തതായും കൂടുതല്‍ പരിശോധനകള്‍ക്കായി ഉടന്‍ കലമാന്‍കൊമ്പ് കാന്തല്ലൂര്‍ വനംവകുപ്പിന് കൈമാറുമെന്നും എസ്ഐ പറഞ്ഞു. സ്വന്തം കുടുംബാംഗങ്ങളെ ഉപദ്രവിച്ച് വീടിന് തീവെച്ചതടക്കം നിരവധി കേസുകളില്‍ പ്രതിക്കെതിരെ വാറന്റ് ഉള്ളതായി പോലീസ് പറഞ്ഞു. അഡീ. എസ്ഐ രാജന്, ഉദ്യോഗസ്ഥരായ അബ്ബാസ്, ഷിബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: