നചികേതസ്സിന്റെ തത്വജിജ്ഞാസയെ കൂടുതല്‍ ശക്തമാക്കാനായി പരമാത്മാവിന്റെ മഹിമാതിശയത്തെ യമന്‍ വര്‍ണിക്കുന്നു.തം ദുര്‍ദര്‍ശം ഗൂഢമനപ്രവിഷ്ടംഗുഹാഹിതം ഗഹ്വരേഷ്ഠം പുരാണംഅദ്ധ്യാത്മയോഗാധിഗമേന ദേവംമത്വാ ധീരോ ഹര്ഷശോകൗജഹാതികാണാന് വിഷമമുള്ളവനും മായകൊണ്ട് മറയ്ക്കപ്പെട്ടവനും എല്ലാറ്റിലും പ്രവേശിച്ചിരിക്കുന്നവനും ബുദ്ധിയില്‍ ഇരിക്കുന്നവനും രാഗദ്വേഷങ്ങള്‍ നിറഞ്ഞ ഹൃദയഗുഹയില്‍ വസിക്കുന്നവരും പുരാതനനുമായ ആ ദേവനെ (ആത്മാവിനെ) അദ്ധ്യാത്മ യോഗത്തിന്റെ അനുഷ്ഠാനത്താല്‍ സാക്ഷാല്‍ക്കരിച്ച് ധീരനായ വിവേകി സുഖദുഃഖങ്ങളെ വെടിയുന്നു.ഏറ്റവും സൂക്ഷ്മമായതിനാല്‍ പരമാത്മാവിനെ ദര്‍ശിക്കാന്‍ വളരെ പ്രയാസമാണ്.
കണ്ടുപിടിക്കാന്‍ വിഷമമുള്ള സ്ഥലത്താണ് ഇരിപ്പ്. പ്രാകൃതങ്ങളായ വിഷയങ്ങളാലും വികാരങ്ങളാലും വിജ്ഞാനങ്ങളാലും മൂടിയിരിക്കുകയാണിത്. ഗുഹ അല്ലെങ്കില്‍ ഹൃദയ ഗുഹയിലാണ് കുടികൊള്ളുന്നത്. കല്ലും മുള്ളും കുണ്ടും കുഴിയുമൊക്കെയുള്ള ഗഹനമായ ഒരു ഗുഹ പോലെയുള്ള സ്ഥലത്ത് രാഗദ്വേഷാദികളാകുന്ന അനര്ത്ഥത്താല് മറഞ്ഞിരിക്കുകയാണ് ആത്മതത്വം. കണ്ടെത്താന്‍ പ്രയാസമുള്ള പുരാതനമായ ആത്മാവിനെ അദ്ധ്യാത്മയോഗം കൊണ്ടേ അറിയാനാകൂ. മനസ്സിനെ ലൗകിക വിഷയങ്ങളില്‍ നിന്ന് പിന്‍വലിച്ച് ആത്മാവില്തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നതാണ് അദ്ധ്യാത്മ യോഗം. ഇതിലൂടെ ആത്മസാക്ഷാത്കാരം നേടി ബുദ്ധിമാന്മാരായ ആളുകള്‍ സുഖങ്ങള്ക്കപ്പുറത്തെത്തുന്നു. ഉപാധികള്‍ക്കനുസരിച്ചാണ് ഹര്ഷശ്ലോകങ്ങള് ഉണ്ടാകുന്നത്. ജീവാത്മാപരമാത്മാ ഐക്യമുണ്ടാകുമ്പോള്‍ ഉത്കര്‍ഷവും അപകര്‍ഷവും (ഉയര്‍ച്ച, താഴ്ച)ഉണ്ടാകുന്നില്ല. ഉയര്‍ച്ചയില്‍ സന്തോഷവും താഴ്ചയില്‍ സങ്കടവും സാധാരണ ഉണ്ടാകും. ആത്മസാക്ഷാത്കാരം നേടിയ ആള്‍ക്ക് ഇവ ബാധകമാകുന്നില്ല.
എല്ലായിടത്തും ഒരേ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ താനെന്നും അന്യനെന്നും ഉള്ള ഭേദം നശിക്കും. എല്ലാം ഒന്നെന്ന അനുഭൂതിയില്‍ ഉയര്‍ച്ച-താഴ്ചകള്‍ക്ക് പ്രസക്തിയില്ല. അതുകൊണ്ട് സന്തോഷമോ സങ്കടമോ ഉണ്ടാകില്ല. ‘ധീരന്’ എന്നത് ശ്രവണവും മനനവും വേണമെന്നും അദ്ധ്യാത്മ യോഗാധിഗമേന എന്നത് നിദിദ്ധ്യാസനം വേണമെന്നും അര്‍ത്ഥമാക്കുന്നു.ഈ ആത്മതത്വത്തെ കേട്ടുമനസ്സിലാക്കുന്ന മര്ത്യന് ധര്‍മ്മത്തില്‍നിന്ന് പിഴയ്ക്കാത്തതും അണുപോലെ വളരെ സൂക്ഷ്മമായ ആത്മാവിനെ ശരീരം തുടങ്ങിയ അനാത്മ വസ്തുക്കളില്‍നിന്ന് വേര്‍തിരിച്ചറിയണം. അപ്പോള്‍ ആനന്ദിക്കേണ്ട വസ്തുവിനെ കിട്ടിയതില്‍ ആനന്ദമനുഭവിക്കും. ആത്മതത്വമാകുന്ന ഈ വീട് നചികേതസ്സിന് വേണ്ടി തുറന്നിരിക്കുന്നുവെന്ന് താന്‍ കരുതുന്നതായി യമന്‍ ഉറപ്പ് നല്കുന്നു അടുത്ത മന്ത്രത്തില്‍. ആത്മ-അനാത്മാ വിവേകത്തില്‍നിന്നാണ് ശരിയായ ആനന്ദം ലഭിക്കുന്നത്.
ഏത് ആത്മാവെന്നും ഏതെല്ലാം ആത്മാവല്ല എന്നും വേര്‍തിരിച്ചറിയുന്നതാണ് ആത്മാ-അനാത്മാ വിവേകം. ആത്മതത്വത്തെ ആചാര്യനില്‍നിന്ന് കേട്ട് വിചാരം ചെയ്യുക. ഇപ്പോള്‍ ആത്മാവാണെന്ന് നാം ധരിച്ചിട്ടുള്ള ശരീരം ഉള്‍പ്പെടെയുള്ള പലതും അനാത്മാവാണെന്ന് ബോധ്യപ്പെടും. തുടര്‍ന്ന് ആത്മാവിനെ അനുഭവമാകുമ്പോള്‍ ആനന്ദം ഉണ്ടാകും. നചികേതസ്സ് ആത്മാനന്ദത്തിന് അധികാരിയാണെന്ന് യമദേവന് തന്നെ പ്രസ്താവിക്കുന്നു. ബ്രഹ്മ ഭവനത്തിന്റെ വാതില്‍ നിനക്കുവേണ്ടി മലര്‍ക്കെ തുറന്നിരിക്കുന്നു. നീ മോക്ഷത്തിന് അധികാരിയാണ്.യമധര്‍മ്മദേവന്റെ പ്രശംസ കേട്ട് നചികേതസ്സ് വളരെ താല്‍പ്പര്യത്തോടെ തനിക്ക് അറിവിനെ നല്കാന് ആവശ്യപ്പെടുന്നു.അന്യത്ര ധര്മ്മാദന്യത്രാധര്മ്മാ-ദന്യത്രാസ്മാത് കൃതാകൃതാത്അന്യത്രഭൂതാച്ച ഭവ്യാച്ചയന്താത് പശ്യസി തദ്വദധര്മ്മത്തില്നിന്നും അധര്‍മ്മത്തില്‍നിന്നും വേറെയായതും കൃതത്തില്നിന്നും അകൃതത്തില്നിന്നും (കാര്യകാരണങ്ങളില്നിന്ന്) വേറെയായതും ഭൂതത്തില്‍നിന്നും ഭാവിയില്‍നിന്നും വേറെയായതും അല്ലെങ്കില്‍ ഇവയ്ക്കൊക്കെ അതീതമായ യാതൊന്നിനെ അങ്ങ് കാണുന്നുവോ ആ ആത്മതത്വത്തെ എനിക്ക് ഉപദേശിച്ച് തരൂ.
തനിക്ക് ആത്മതത്വത്തെ പറഞ്ഞുതരണമെന്ന് വളരെ വിനയത്തോടെ നചികേതസ്സ് യമനോട് ആവശ്യപ്പെടുന്നു. ധര്‍മത്തിനും അധര്‍മത്തിനും അതീതമാണ് ആത്മതത്വം. ധര്‍മംകൊണ്ട് പുണ്യലോകവും അധര്‍മംകൊണ്ട് നരകവുമാണ് കിട്ടുക. ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് പുണ്യലോപലോകങ്ങള് അപ്പുറമാണ് ബ്രഹ്മം അഥവാ ആത്മതത്വം. അതുപോലെ കാര്യകാരണ സ്വരൂപമായ ഈ പ്രപഞ്ചത്തില്‍നിന്നും അതീതമാണ്. കൃതമായത് കാര്യവും അകൃതമായത് കാരണവുമാണ്. ഭൂതം, ഭാവി എന്ന് പറഞ്ഞതുകൊണ്ട് വര്‍ത്തമാനകാലം കൂടി കണക്കാക്കണം. ത്രികാലങ്ങള്‍ക്കും അതീതമാണ് ബ്രഹ്മം.
ഇത്രയധികം ശ്രേഷ്ഠതയുള്ള ആത്മതത്വത്തെയാണ് നചികേതസ്സ് ചോദിക്കുന്നത്.ആത്മതത്വം എന്താണെന്ന് ഉപനിഷത്ത് നമുക്ക് ഒരു ഉത്തമശിഷ്യനിലൂടെ പറഞ്ഞുതരികയാണ്. എല്ലാ ഗുണദോഷങ്ങള്‍ക്കും കാര്യകാരണങ്ങള്‍ക്കും മൂന്ന് കാലത്തിനും മേലെയാണ് ആത്മാവെന്ന് നാം അറിയണം. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: