കോട്ടയം: ഗതാഗത നിയമങ്ങളും പരിശോധനയും മുറയ്ക്ക് നടക്കുമ്പോഴും ജില്ലയില്‍ ഈ വര്‍ഷം വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 239 ജീവന്. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2412 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ മാത്രം 190 ജീവന് നിരത്തില്‍ പൊലിഞ്ഞു. 2698 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഡ്രൈവിങിലെ അശ്രദ്ധ മൂലം വാഹനങ്ങള്‍ വൈദ്യുതി തൂണുകളില്‍ ഇടിച്ചും മറിഞ്ഞമുണ്ടായ അപകടങ്ങളില്‍ 49 പേര്‍ക്കും ജീവന് നഷ്ടപ്പെട്ടു. ഇത്തരത്തില്‍ 91 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് രീതിയിലുള്ള അപകടങ്ങളിലായിട്ടാണ് 239 പേര്‍ക്ക് ജീവന് നഷ്ടമായത്.
2016 ലെ അപകടങ്ങളുടെ സ്ഥിതിവിവര കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷവും അപകടങ്ങളുടെയും മരണനിരക്കിന്റെയും കാര്യത്തില്‍ കുറവ് വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം 2684 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 246 പേര്‍ക്ക് ജീവന് നഷ്ടമാവുകയും 2315 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ഡ്രൈവിങിനിടെയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിതവേഗം എന്നിവ അപകടത്തിന് കാരണമാകുന്നുണ്ട്. നവീകരിച്ച റോഡിലൂടെ അമിത വേഗത്തിലുള്ള സഞ്ചാരവും അപകടത്തിലേക്ക് വഴിതെളിയ്ക്കുന്നുണ്ട്. പാലാ-പൊന്‍കുന്നം റോഡും ചിങ്ങവനം-കോടിമത പാതയും ജില്ലയിലെ അപകട മേഖലകളായി മാറിയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ചിങ്ങവനം – കോടിമത പാതയില്‍ ഒരാഴ്ചയ്ക്കുളളില്‍ നാല് ജീവനാണ് പൊലിഞ്ഞത്. ബൈക്ക് അപകടങ്ങളിലയായിരുന്നു നാല് പേര്‍ക്കും ജീവന് നഷ്ടപ്പെട്ടത്.എംസി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെ പത്തിലധികം അപകടമേഖലകളുണ്ട്്. നവീകരിച്ച റോഡിലൂടെയുള്ള അമിത വേഗവും സുരക്ഷാ സംവിധാനങ്ങളുടെ കുറവും അപകടങ്ങള്‍ക്ക് മുഖ്യകാരണമാണ്. ഉന്നത നിലവാരത്തിലുള്ള പാലാ – പൊന്‍കുന്നം പാതയില്‍ അപകടം വര്‍ദ്ധിക്കാനും മുഖ്യകാരണം അമിത വേഗതയാണ്.
ഉന്നത നിലവാരത്തിലുള്ള റോഡില്‍ അമിത വേഗം കാരണം രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് അപകടങ്ങള്‍ നടക്കുന്നത്. അതേ സമയം പൊട്ടിപൊളിഞ്ഞതും കുഴികള്‍ നിറഞ്ഞതുമായ റോഡില്‍ രാത്രി സമയത്താണ് കൂടുതല്‍ അപകടം. റോഡിനെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്‍ധാരണയില്ലാത്തതാണ് ഇതിന് കാരണം. സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ബൈക്ക് അപകടങ്ങളാണ്. അത് കഴിഞ്ഞാല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: