കൊച്ചി: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെയും സിഡ്കോയുടെയും എംഡിയായിരിക്കെ സജി ബഷീര്‍ നടത്തിയ ഇടപാടുകള്‍ സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സജി ബഷീറിനെതിരെ നിരവധി വിജിലന്‍സ് കേസുകള്‍ നിലവിലുണ്ടെന്നു സത്യവാങ്മൂലം പറയുന്നു.
അധികാര ദുര്‍വിനിയോഗത്തിലൂടെ സജി സമ്പാദിച്ച സ്വത്ത് വിദേശത്ത് നിക്ഷേപിക്കാന്‍ സാധ്യതയുണ്ട്. സിബിഐയ്ക്കു മാത്രമേ ഇക്കാര്യം അന്വേഷിക്കാനാവൂ. ലക്നൗവിലെ ഉത്തര്‍പ്രദേശ് കോ ഓപ്പറേറ്റീവ് ഫെഡറേഷന് ഡൈ അമോണിയം ഫോസ്ഫേറ്റ് നല്‍കിയതിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിന്റെ പരിമിതിയുണ്ട്. ഇയാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഈ വസ്തുതകൂടി കണക്കിലെടുത്ത് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. സിബിഐ അന്വേഷണം തേടി എസ്. ദിലീപ് നല്കിയ ഹര്‍ജിയില്‍ വിജിലന്‍സ് അണ്ടര്‍ സെക്രട്ടറി സി.വി പ്രകാശാണ് സത്യവാങ്മൂലം നല്‍കിയത്.
കെഎസ്ഐഇ എംഡിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നിയമനങ്ങളും ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണ്. മണല്‍ ഖനനക്കേസിലും ഒലവക്കോട്ടെ ഷെഡ് അനുവദിച്ച കേസിലും കേസ് മൂന്നു വര്‍ഷം നീണ്ടു. ഇപ്പോഴും ഈ കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടില്ല. സജി ബഷീര്‍ സിഡ്കോയിലുണ്ടായിരുന്ന എട്ട് വര്‍ഷം വിവാദങ്ങളുടേതായിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസും സജി ബഷീറിനെതിരെയുണ്ട്, സത്യവാങ്മൂലത്തില്‍ പറയുന്നു.
സജിയെ സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍ഡ് ഡയറക്ടര്‍ പല തവണ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെങ്കിലും അന്നത്തെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നു സത്യവാങ്മൂലം പറയുന്നു. സജി ബഷീര്‍ കെഎസ്ഐഇയില്‍ തുടര്‍ന്നിരുന്നെങ്കില്‍ കമ്പനി അടച്ചു പൂട്ടേണ്ടി വരുമായിരുന്നു, സത്യവാങ്മൂലം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: