കുമളി: പഞ്ചായത്ത് കൈയൊഴിഞ്ഞതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ സൗകര്യമൊരുക്കി കുമളി പോലീസ്. വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമായി സ്റ്റേഷന് മുമ്പില്‍ പ്രത്യേക പന്തലൊരുക്കിയാണ് അയ്യപ്പഭക്തര്‍ക്ക് പോലീസ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഒരു സമയം 50 പേര്‍ക്ക് വിശ്രമിക്കാവുന്ന പന്തലാണ് ജീവനക്കാര്‍ ഒരുക്കിയിരിക്കുന്നത്. അയ്യപ്പഭക്തര്‍ക്ക് ചുക്ക് കാപ്പി വിതരണം ചെയുന്നതിനുള്ള സംവിധാനവും ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് ദിവസവും കുമളി വഴി കടന്ന് പോകുന്നത്. സംസ്ഥാന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കുമളി ടൗണ്‍ അയ്യപ്പന്മാരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ്. ഇവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ ഗുരുതര വീഴ്ചയാണ് വര്‍ഷങ്ങളായി വരുത്തുന്നത്. സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും ഇത് വകമാറ്റുന്നതായും ആരോപണം ഉണ്ട്. മേഖലയില്‍ വിശ്രമിക്കുന്നവര്‍ക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ പഞ്ചായത്ത് നാളിതുവരെ തയ്യാറായിട്ടില്ല.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുടങ്ങി പോയ സേവനമാണ് പോലീസ് വീണ്ടും പുനരാരംഭിച്ചത്. കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍ വിരിപ്പന്തലിന്റ ഉദ്ഘാടനം നിര്‍വഹിച്ചു. കുമളി സിഐ ജയപ്രകാശ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: