പമ്പാവാലി: ശബരിമല തീര്‍ത്ഥാടകര്‍ സമാന്തപാതയായി ഉപയോഗിക്കുന്ന അഴുത നദിക്ക് കുറുകെയുള്ള മൂക്കന്‍പ്പെട്ടി പാലത്തിലെ യാത്ര ഭീഷണിയാകുന്നു.മുണ്ടക്കയം കോരുത്തോട് വഴി വരുന്നതും തുലാപ്പള്ളിയില്‍ നിന്നും തിരികെ പോകുന്നതുമായ തീര്‍ത്ഥാടകരടക്കമുള്ള വാഹനയാത്രക്കാര്‍ക്കാണ് കൈവരികളില്ലാത്ത പാലം ഭീഷണിയായിരിക്കുന്നത്.
തീര്‍ത്ഥാടന തിരക്കേറിയാല്‍ വണ്‍വേ സംവിധാനമായി ഉപയോഗിക്കുന്ന പാലത്തിന്റെ ഇരുവശത്തും കൈവരികളില്ലാത്തതാണ് ആശങ്കക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ താത്ക്കാലിക കൈവരികള്‍ കെട്ടി രാത്രി കാലത്ത് ലൈറ്റും സ്ഥാപിച്ചിരുന്നു. എന്നാല്‍ തീര്‍ത്ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നാളിതുവരെ ഇവിടെ സുരക്ഷാനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തീര്ത്ഥാടനകാലമെത്തുന്നതിന് മുന്‍പേതന്നെ പാലത്തിന് കൈവരികളില്ലാത്തതിനെക്കുറിച്ച് അധികൃതരെ ബോധിപ്പിച്ചിരുന്നെന്നും, വലിയ വളവിലെ പാലമായതിനാല്‍ അപകടസാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തില്‍ അടിയന്തിരമായി സുരക്ഷാവേലി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: