പാരീസ്: കഴിഞ്ഞ വര്‍ഷത്തെ ലോക ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര് ബഹുമതി റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. ബാഴ്സയുടെ ലയണല്‍ മെസ്സി, പിഎസ്ജിയുടെ നെയ്മര്‍ എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോയുടെ നേട്ടം. കരിയറില്‍ അഞ്ചാം തവണയാണ് റൊണാള്‍ഡോ ഈ അവാര്‍ഡിന് അര്‍ഹനാവുന്നത്. ഇതോടെ അവാര്‍ഡ് നേട്ടത്തില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തുകയും ചെയ്തു ക്രിസ്റ്റിയാനോ. ക്രിസ്റ്റിയാനോക്ക് 946 പോയിന്റും മെസ്സിക്ക് 670ഉം നെയ്മര്‍ക്ക് 361 പോയിന്റുമാണ് ലഭിച്ചത്. പാരീസിലെ ഈഫല്‍ ഗോപുരത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.
കഴിഞ്ഞ വര്‍ഷവും ഈ ബഹുമതി ക്രിസ്റ്റിയാനോയ്ക്കായിരുന്നു. 2008, 2013, 2014 വര്‍ഷങ്ങൡലും സിആര്‍ 7 ഈ ബഹുമതി നേടി. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന് ലാ ലീഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്തതാണ് ക്രിസ്റ്റിയാനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ബുഫണ്, മോഡ്രിച്ച്, റാമോസ്, എംബാപ്പെ, കാന്റെ, ലെവന്‍ഡോവ്സ്കി, ഹാരി കെയ്ന്‍ എന്നിവരാണ് നാല് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലെത്തിയത്.
നേരത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫയുടെ പുരസ്കാരവും ക്രിസ്റ്റിയാനോ നേടിയിരുന്നു. ലോകത്തിലെ 173 സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകര്‍ വോട്ടുചെയ്താണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തുന്നത്.
‘ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ കരിയറിലെ മനോഹരമായ നിമിഷമാണിത്. പോര്‍ച്ചുഗല്‍ ടീമിലെയും റയല്‍ മാഡ്രിഡ് ടീമിലെയും സഹതാരങ്ങളോട് നന്ദി പറയുന്നു’, പുരസ്കാരം സ്വീകരിച്ചശേഷം റൊണാള്‍ഡോ പറഞ്ഞു. വിരമിക്കുന്നതിനു മുഎപ് ഏഴു ബാലണ്‍ ഡി ഓര് പുരസ്കാരം നേടണമെന്നാണ് ആഗ്രഹമെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക ഫുട്ബോള്‍ ഭരണസമിതിയായ ഫിഫയുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനാല്‍ ഫ്രാന്‍സ് ഫുട്ബോള്‍ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ പുരസ്കാര നിര്‍ണയം നടത്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: