കൊച്ചി: മാസങ്ങളായി ട്രെയിന്‍ യാത്രക്കാര്‍, പ്രത്യേകിച്ച് സ്ഥിരം യാത്രക്കാര്‍, കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. മണിക്കൂറുകള്‍ വൈകുന്ന ട്രെയിനുകള്‍. ഒരു കാരണവുമില്ലാതെയുള്ള പിടിച്ചിടലുകള്‍. കനത്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് വേണാടിന്റെ ഓട്ടത്തില്‍ അല്‍പ്പം മാറ്റം വന്നെങ്കിലും മറ്റുള്ളവ പഴയപടി തന്നെ. പരശുറാം, ശബരി, ജയന്തി തുടങ്ങിയവയാണ് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നത്.
നാഗര്‍ കോവിലില്‍ നിന്ന് പുലര്‍ച്ചെ 4.20ന് പുറപ്പെടുന്ന പരശുറാം പല ദിവസങ്ങളിലും ഇപ്പോള്‍ കോട്ടയത്ത് എത്തുന്നത് പത്തരയ്ക്കും മറ്റുമാണ്. എത്തേണ്ട സമയം 9.40. തിരുവനന്തപുരത്തു നിന്ന് രാവിലെ 7.15 ന് പുറപ്പെടുന്ന ശബരി കോട്ടയത്ത് എത്തേണ്ടത് 10.37ന്. പല ദിവസങ്ങളിലും എത്തുന്നത് പതിനൊന്നരയ്ക്ക്. ഇത് എറണാകുളത്ത് എത്തേണ്ടത് ഉച്ചയ്ക്ക് 12.05നാണ്. ഇന്നലെ എത്തിയത് ഒരു മണിക്ക്.
ജയന്തി നിത്യേന തോന്നിയ സമത്ത് എത്തുന്നതിനാല്‍ പതിവു യാത്രക്കാര്‍ പലരും ഇതിനെ ഉപേക്ഷിച്ചു കഴിഞ്ഞു. രാവിലെ 6.40ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.45നാണ് തിരുവനന്തപുരത്ത് എത്തേണ്ടത്. ഈ സമയത്തില്‍ വലിയ കുഴപ്പമുണ്ടാവാറില്ല. വെള്ളിയാഴ്ച 8.55ന് എത്തി. ഉച്ചയ്ക്ക് 12.25ന് കോട്ടയത്ത് എത്തേണ്ട ട്രെയിന്‍ വെള്ളിയാഴ്ച എത്തിയത് 2.11ന്. എറണാകുളത്തെ സമയം 1.40 ആണ്. വെള്ളിയാഴ്ച എത്തിയത് മൂന്നര കഴിഞ്ഞ്. തിങ്കളാഴ്ച ഇത് കോട്ടയത്ത് എത്തിയതു തന്നെ മൂന്നരയ്ക്ക്.
വൈകിട്ട് പുനലൂരേക്കുള്ള പാലരുവി എക്സ്പ്രസിന്റെ കാര്യവും വ്യത്യസ്തമല്ല. രാത്രി 7.05ന് കൊച്ചിയില്‍ നിന്ന് വിടുന്ന പാലരുവിക്ക് കോട്ടയം വരെ അനുവദിച്ചിരുന്ന റണ്ണിങ്ങ് ടൈം ഏതാണ്ട് രണ്ടു മണിക്കൂര്‍. 8.55നാണ് കോട്ടയത്ത് എത്തേണ്ടത്. പക്ഷെ മിക്ക ദിവസങ്ങളിലും ഒന്‍പതരയും ഒന്പതേമുക്കാലുമാകും. പത്തേകാല് കഴിഞ്ഞ് എത്തിയ ദിവസങ്ങളും ധാരാളം. എട്ടേകാലിന് കുറുപ്പന്തറയില്‍ എത്തും. മിക്ക ദിവസങ്ങളിലും കുറുപ്പന്തറ ഔട്ടറിലും സ്റ്റേഷനിലും പിടിച്ചിടും. ചിലപ്പോള്‍ ഇതിനു പുറമേ ഏറ്റുമാനൂരിലും. കുറുപ്പുന്തറയില്‍ നിന്ന് കോട്ടയത്തിന് 20 മിനിറ്റ് മതി. പക്ഷെ പല ദിവസങ്ങളും ഒന്നര മണിക്കൂര്‍ വരെയാണ് എടുക്കുന്നത്. ഏറ്റുമാനൂരില്‍ പലപ്പോഴും രണ്ടു ട്രെയിനുകള്‍ക്കാണ് ക്രോസിങ്ങ്.
ക്രോസിങ്ങ് തീരുമാനിക്കാനുള്ള അധികാരം അതത് സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്ക് നല്കിയാല് പ്രശ്നം കുറെയെങ്കിലും പരിഹരിക്കാം. സമയമനുസരിച്ച് ക്രോസിങ്ങ് യുക്തിസഹമാക്കിയാലും പ്രശ്നം പരിഹരിക്കാം. ചിങ്ങവനത്തു പോലും എത്താത്ത ട്രെയിനിനു വേണ്ടിയാണ് പലപ്പോഴും അരമണിക്കൂറും ഒരു മണിക്കൂറും കുറുപ്പന്തറയിലും ഏറ്റുമാനൂരിലും ട്രെയിനുകള്‍ പിടിച്ചിടുന്നത്. ഏറ്റുമാനൂരു നിന്ന് പത്തു മിനിറ്റ് മതി കോട്ടയത്തിന് എന്നിരിക്കെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: