കുന്നത്തൂര്‍: മൈനാഗപ്പള്ളി പഞ്ചായത്തിലെ പൈപ്പ്റോഡ് യാത്രാക്കാര്‍ക്കും പ്രദേശവാസികള്‍ക്കും പേടിസ്വപ്നമാകുന്നു. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന കാല്‍നടയാത്രക്കാര്‍ക്കാണ് പാത ഭീഷണിയാകുന്നത്. വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും കാടുപിടിച്ചു കിടക്കുകയാണ്. മൂന്നടിയിലേറെ ഉയരത്തിലാണ് കാട് വളര്‍ന്നിരിക്കുന്നത്. കാടുമൂടിയ റോഡരികില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവാണ്. രാത്രികാലങ്ങളില്‍ ചാക്കില്‍ കുത്തിനിറച്ച് വാഹനങ്ങളില്‍ നിന്നാണ് മാലിന്യം തള്ളുന്നത്. ദുര്‍ഗന്ധത്തിനൊപ്പം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടക്കാര്‍ക്ക് ഒഴിഞ്ഞു മാറാന്‍ ഇടമില്ല. പരാതികളെത്തുടര്‍ന്ന് വഴിവിളക്കുകള്‍ സ്ഥാപിച്ചെങ്കിലും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ കഴിയുമെങ്കിലും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. റോഡിന്റെ ശോച്യാവസ്ഥക്കെതിരെ സമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: