തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച തിരുവനന്തപുരത്തെ തീരദേശ മേഖലയുടെ എം.പിയായ ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരി സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്. കടമ നിറവേറ്റാനായി ദുരിതബാധിത മേഖലയില്‍ ചുറ്റിയടിച്ച് മടങ്ങുക മാത്രമാണ് എം.പിയെന്ന നിലയില്‍ ശശി തരൂര്‍ ചെയ്തത്.
കടലില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ കരയ്ക്കെത്തിക്കാന്‍ നാവികസേന മടിക്കുന്നു എന്ന ശശിതരൂരിന്റെ പ്രസ്താവന ജനവികാരം ഇളക്കിവിട്ട് രാഷ്ട്രീയം കളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനു ശേഷം ദുരന്തത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള നാവിക- വ്യോമ സേനകളുടെ പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള പുരോഗതി എല്ലാവര്ക്കും ബോധ്യമുള്ളതാണ്.
ഓഖി ദുരന്തമുണ്ടായി പത്തുദിവസമാകുന്നതിനിടെ ഒരു തവണ മാത്രമാണ് ശശി തരൂര്‍ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. തനിക്ക് വോട്ടുചെയ്ത ജനങ്ങള്‍ക്ക് ഒരു ദുരന്തം നേരിടേണ്ടി വന്നപ്പോള്‍ പോലും സ്വന്തം മണ്ഡലത്തില്‍ നില്ക്കാന് കഴിയാത്തതിലുള്ള ജാള്യത മറയ്ക്കാനാണ് കേന്ദ്രത്തിനെതിരായ പ്രസ്താവനയിലൂടെ ശശി തരൂര്‍ ശ്രമിക്കുന്നത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത ലോക്സഭാ അംഗമെന്ന നിലയില്‍ കടമ നിറവേറ്റുന്നതിന് സമ്പൂര്‍ണമായി പരാജയപ്പെട്ട സാഹചര്യത്തില്‍ വീഴ്ച മറയ്ക്കാന്‍ ശശി തരൂര്‍ നടത്തുന്ന ശ്രമം ജനം തിരിച്ചറിയുകതന്നെ ചെയ്യുമെന്നും വി മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: