ഗുജറാത്ത് രണ്ടാംഘട്ട വോട്ടെടുപ്പിനൊരുങ്ങുമ്പോള്‍ വര്ദ്ധിതവീര്യത്തിലാണ് ബിജെപി. കോണ്‍ഗ്രസ് നേതാക്കളുടെ സെല്‍ഫ് ഗോളുകളാണ് ബിജെപിയുടെ മഹാറാലികളെ സമ്പന്നമാക്കുന്നത്. കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കാന്‍ അവര്‍ തന്നെ നല്കുന്ന അവസരം പരമാവധി മുതലാക്കുകയാണ് മോദിയും ബിജെപിയും. കോണ്‍ഗ്രസ് പ്രവര്‍ത്തകരാകട്ടെ നേതാക്കളുടെ തുടര്‍ച്ചയായുള്ള അബദ്ധങ്ങളില്‍ അമ്പരപ്പിലുമാണ്. ജനവിധിയെ കാര്യമായി സ്വാധീനിക്കുന്ന അരഡസന്‍ ഗോളുകളാണ് കോണ്‍ഗ്രസ് സ്വന്തം പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്.
1. നികൃഷ്ടന്‍
നരേന്ദ്ര മോദിയെ താഴ്ന്ന ജാതിക്കാരന് എന്നര്‍ത്ഥമുള്ള നീചനെന്ന് വിളിച്ചത് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. അയ്യരെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിവാദം ആളിപ്പടരുകയാണ്. കോണ്‍ഗ്രസ്സിന്റെ മുഗള്‍ മാനസികാവസ്ഥയാണ് വ്യക്തമായതെന്നും തെരഞ്ഞെടുപ്പില്‍ അവരെ പാഠംപഠിപ്പിക്കണമെന്നും ആവശ്യപ്പെട്ട മോദി അയ്യരുടെ പാക്കിസ്ഥാന് സന്ര്ശനവും വിഷയമാക്കി.
2. ചായ്വാല
യൂത്ത് കോണ്‍ഗ്രസ്സാണ് പ്രധാനമന്ത്രിയെ പരിഹസിക്കാന്‍ ചായ്വാലയെന്ന വാക്കുപയോഗിച്ചത്. യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് എന്നിവരുമായി മോദി സംഭാഷണത്തിലേര്‍പ്പെടുന്ന ചിത്രമുപയോഗിച്ചായിരുന്നു ആക്ഷേപം. വിവാദമായതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാലയും യൂത്ത് കോണ്‍ഗ്രസ്സും മാപ്പ് പറഞ്ഞു. 2014ല്‍ മണിശങ്കര്‍ അയ്യര്‍ മോദിയെ ചായക്കടക്കാരനെന്ന് അപഹസിച്ചത് ബിജെപിക്ക് ഗുണം ചെയ്തിരുന്നു.
3. ഹിന്ദു, അഹിന്ദു
ഗുജറാത്ത് കലാപം ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ചു. മുസ്ലിം വിരുദ്ധ പാര്‍ട്ടിയെന്ന ആക്ഷേപവും ബിജെപിക്ക് കേള്‍ക്കേണ്ടി വന്നില്ല. ക്ഷേത്രസന്ദര്ശനമെന്ന പുതിയ തന്ത്രം സോമനാഥ ക്ഷേത്രത്തില്‍ പാളി. അഹിന്ദു രജിസ്റ്ററിലാണ് രാഹുല്‍ പേര് രേഖപ്പെടുത്തിയതെന്ന് പുറത്തായതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന അവസ്ഥയിലായി കോണ്‍ഗ്രസ്. രാഹുല്‍ പൂണൂലിട്ട ഹിന്ദുവും ശിവഭക്തനുമെന്നായിരുന്നു പാര്‍ട്ടി വിശദീകരിച്ചത്.
4. രാമജന്മഭൂമി
രാമജന്മഭൂമി കേസിലെ വാദം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നീട്ടിവെക്കണമെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത് ഹിന്ദുമുഖമണിയാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമത്തിന് തിരിച്ചടിയായി. രാഹുലിന്റെ ഇപ്പോഴത്തെ വഴികാട്ടിയായ സിബല്‍ സുന്നി വഖഫ് ബോര്‍ഡിന് വേണ്ടിയാണ് കോടതിയില്‍ ഹാജരായത്. സിബലിന്റേത് കോണ്‍ഗ്രസ്സിന്റെ നിലപാടാണെന്നും രാമക്ഷേത്രം വൈകിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.
5. ജാതിക്കാര്‍ഡ്
ഹര്‍ദ്ദിക്കിനെ മുന്‍നിര്‍ത്തി പട്ടേല്‍ വോട്ടുകള്‍ക്കായുള്ള കോണ്‍ഗ്രസ്സിന്റെ പ്രചാരണം പിന്നാക്ക വിഭാഗങ്ങളില്‍ ബിജെപിക്കനുകൂലമായ ധ്രുവീകരണമുണ്ടാക്കിയിട്ടുണ്ട്. ഒബിസി നേതാവായ അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നെങ്കിലും ചലനങ്ങളുണ്ടാക്കിയിട്ടില്ല. ജിഗ്നേഷ് മേവാനിക്കും കാര്യമായ ജനപിന്തുണയില്ല. പട്ടേല്‍ വിഭാഗം പ്രബലമെന്നതിനാല് ഹര്‍ദ്ദിക്കിനെ മാത്രം ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിയാകുമെന്ന ആശങ്ക പാര്‍ട്ടിക്കുമുണ്ട്. 12 ശതമാനമാണ് പട്ടേല്‍ വിഭാഗമെങ്കില്‍ ഒബിസി (40%) യും ആദിവാസി (15.5%), ദളിത് (7%) വിഭാഗങ്ങളും ചേരുമ്പോള്‍ 62.5 ശതമാനമാകും.
6. ജിഹാദി പിന്തുണ
വഡാഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ജിഗ്നേഷ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായ എസ്ഡിപിഐയുടെ പണം സ്വീകരിച്ചത് വിവാദമായി. കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നതായി എസ്ഡിപിഐ പ്രഖ്യാപിച്ചു.
7. പ്രചാരണത്തിലെ പാളിച്ച
നവംബര്‍ ആദ്യവാരത്തില്‍ നവസര്‍ജന്‍ യാത്രയോടെയാണ് രാഹുല്‍ പ്രചാരണം ആരംഭിച്ചത്. ഈ സമയത്ത് സംഘടന ശക്തിപ്പെടുത്തുന്ന തിരക്കിലായിരുന്നു ബിജെപി. രണ്ടാഴ്ച മുന്‍പ് മോദിയും യോഗിയും അമിത് ഷായും പ്രചാരണം ശക്തമാക്കിയപ്പോള്‍ രാഹുലിന് പരിപാടികള്‍ കുറവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: