ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളിലെ ശുചിമുറികള്‍ നവീകരിക്കുന്നു. അടുത്തമാസം മുതല്‍ വിമാനത്തിലേതുപോലുള്ള ബയോ- വാക്വം ടോയ്ലറ്റുകള് കോച്ചുകളില്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
രാജധാനി, ശതാബ്ദി തുടങ്ങിയ പ്രധാന ട്രെയിനുകള്‍ ജനുവരി മുതല്‍ പുത്തന്‍ ശുചിമുറികളുമായി ഓട്ടം തുടങ്ങും. ആദ്യ ഘട്ടത്തില്‍ 100 കോച്ചുകളിലാണ് ബയോ – വാക്വം ടോയ്ല്റ്റുകള് സ്ഥാപിക്കുന്നത്.
പുതിയ ശുചിമുറികളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കില്ല. മാലിന്യം നിറഞ്ഞ് തടസ്സപ്പെടാനും സാധ്യതയില്ല. വെള്ളത്തിന്റെ ഉപയോഗം ഇരുപതില്‍ ഒന്നായി കുറയുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് പുതിയ ശുചിമുറികള്‍ കോച്ചുകളില്‍ സ്ഥാപിക്കുന്ന ജോലി നടക്കുന്നത്.
നിലവില്‍ ബയോ – ടോയ്ലറ്റുകളാണ് റെയില്‍വേ കോച്ചുകളില്‍ ഉപയോഗിക്കുന്നത്. മാലിന്യം നിറഞ്ഞ് തടസ്സപ്പെടുന്ന ഈ ശുചിമുറികള്‍ക്കെതിരെ നിരന്തരമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ പുതിയ ശുചിമുറികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ബയോ – ടോയ്ലറ്റുകള് ഉപയോഗത്തിനുശേഷം ഓരോ തവണയും വൃത്തിയാക്കാന്‍ 15 ലിറ്റര്‍ വെളളം വേണം. എന്നാല്‍ പുതിയ ശുചിമുറികള്‍ വൃത്തിയാക്കാന്‍ അരലിറ്റര്‍ വെളളം മതിയാകും.
ഇന്ത്യന്‍ റെയില്‍വേ നാലുവര്‍ഷമായി ട്രെയിനുകളില്‍ ബയോ ടോയ്ലറ്റുകള് ഉപയോഗിച്ചുവരുകയാണ്. ഇതിനകം 1305 കോടി രൂപ ഇതിനായി ചെലവാക്കി. 900 ട്രെയിനുകളില്‍ നിലവലില് ഇത്തരം ടോയ്ലറ്റുകള് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: