കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായ വീഴ്ചമൂലം റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കൂടി. റേഷന്‍ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് കാരണം.
ലോറിയില്‍ കരിഞ്ചന്തയിലേക്ക് കടത്തിയ റേഷനരി പോലീസും വിജിലന്‍സും ചേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അടുത്തിടെ പിടിച്ചെടുത്തിരുന്നു. വാഹനങ്ങളില്‍ ജിപിഎസ് ഉണ്ടായിരുന്നെങ്കില്‍ കരിഞ്ചന്ത തടയാമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞാണ് ജിപിഎസ് സ്ഥാപിക്കുന്ന നടപടികളില്‍ നിന്ന് സംസ്ഥാനം പിന്നോട്ട് പോയത്.
ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എഫ്സിഐ)യില്‍ നിന്ന് കേന്ദ്രം നല്കുന്ന ഭക്ഷ്യധാന്യം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് സ്വന്തം ഗോഡൗണുകളില്‍ സംഭരിക്കുന്നത്.
ഇത് കരാര്‍ നല്കിയ ലോറികളില്‍ സിവില്‍ സപ്ലൈസ് വകുപ്പാണ് റേഷന്‍ കടകളിലെത്തിക്കുന്നത്. റേഷന്‍ സാധനങ്ങളുടെ അളവില്‍ കൃത്രിമം കാട്ടിയാണ് തട്ടിപ്പ്. ഒരു കൂട്ടം ഉദ്യോഗസ്ഥരും വിതരണ തൊഴിലാളികളുമാണ് ഇതിന് പിന്നില്‍. അളവ് കുറച്ച് നല്കുമ്പോഴുണ്ടാകുന്ന അധികവിഹിതം ഗോഡൗണില്‍ തന്നെ സൂക്ഷിച്ചശേഷം പിന്നീടാണ് കരിഞ്ചന്തയിലേക്ക് കടത്തുന്നത്. വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ഗോഡൗണുകളില്‍ പലയിടത്തും അധികവിഹിതം കണ്ടെത്തിയതില്‍ നിന്നാണ് തട്ടിപ്പ് വ്യക്തമായത്.
ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് ഗോഡൗണില്‍ നിന്ന് ഓരോ റേഷന്‍ കടകളിലേക്കും സാധനങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേകം ഗതാഗത ഭൂപടം (റൂട്ട് മാപ്പ് )തയ്യാറാക്കിയിരുന്നു. ജിപിഎസ് ഇല്ലാത്തതിനാല്‍ ഈ റൂട്ടുകള്‍ വഴിയാണോ റേഷന്‍ സാധനങ്ങളുമായി വാഹനങ്ങള്‍ കടന്നുപോകുന്നതെന്നും അറിയാന്‍ കഴിയില്ല. ഇതാണ് തട്ടിപ്പ് കൂടാനിടയാക്കിയത്. ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ സംഘടനകള്‍ സിവില്‍ സപ്ലൈസ് വകുപ്പിന് കത്ത് നില്‍കിയിട്ടുണ്ട്.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പുഴുവരിച്ച അരിയാണ് ലഭിച്ചത്. ഗുണനിലവാരമുള്ള അരി കരിഞ്ചന്തയിലേക്ക് കടത്തിയതാണ് ക്യാമ്പുകളില്‍ മോശം അരി ലഭിക്കാന്‍ കാരണം. സിവില്‍ സപ്ലൈസിന്റെ ഉന്നത ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നുണ്ട്. പോലീസ് ഇടപെട്ടാണ് തിരിമറികള്‍ ഇപ്പോള്‍ പുറത്തുകൊണ്ടുവരുന്നത്.
തിരിമറി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി
കൊച്ചി: റേഷന്‍ സാധനങ്ങള്‍ മറിച്ചുകടത്തുന്നവര്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പി. തിലോത്തമന്. റേഷന്‍ കടകളില്‍ ഇ- പോസ് യന്ത്രങ്ങളും വാഹനങ്ങളില്‍ ജിപിഎസ്സും ഘടിപ്പിക്കുന്നതോടെ തിരിമറി പൂര്‍ണ്ണമായും ഇല്ലാതാകും. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടിയായിവരികയാണ്. ഇ-പോസ് യന്ത്രങ്ങള്‍ ഈ മാസം അവസാനത്തോടെ സ്ഥാപിച്ചുതുടങ്ങുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: