കണ്ണൂര്‍: പാശ്ചാത്യരാജ്യങ്ങളില്‍ പടക്കം വിപണനം ചെയ്യുന്നതുപോലെ ഇവിടെയും സുഗമമായി വിപണനം നടത്താന്‍ നിയമഭേദഗി വേണമെന്ന് ഫയര്‍വര്‍ക്സ് ഡീലേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സമയബന്ധിതമായി ലൈസന്‍സ് പുതുക്കി നല്കാന് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നിയമങ്ങളാണ് ഫയര്‍വര്‍ക്സ് ആക്ടില്‍ നിലവിലുള്ളത്.
ഫയര്‍വര്‍ക്സ് ഡീലേഴ്സ് അസോസിയേഷന് (എഫ്ഡിഎ) ജില്ലാസമ്മേളനം കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. എഫ്ഡിഎ ജില്ലാപ്രസിഡന്റ് സി.അച്യുതന് അധ്യക്ഷത വഹിച്ചു. കെ.എം.ലെനിന് മെമ്പര്‍ഷിപ്പി വിതരണം ചെയ്തു. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി വി.ഗോപിനാഥ്, പ്രേമാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം എഫ്ഡിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.ലെനിന് ഉദ്ഘാടനം ചെയ്തു. 2008 മുതല്‍ കണ്ണൂര്‍ ഫയര്‍ വര്‍ക്സ് ഡീലേഴ്സ് അസോസിയേഷന് എന്ന പേരില്‍ സംഘടന കണ്ണൂരില്‍ നിലവിലുണ്ടായിരുന്നു. 2017 മാര്‍ച്ചിലാണ് ഈ സംഘടന ഫയര്‍വര്‍ക്സ് ഡീലേഴ്സ് അസോസിയേഷന് കേരള എന്ന സംഘടനയില്‍ ലയിച്ചത്.
നല്ല സിനിമകളെ ജനങ്ങളിലേക്കെത്തിക്കാന്‍ മറ്റു സംവിധാനങ്ങള്‍ വേണം: ചന്ദ്രന് നരിക്കോട്
കണ്ണൂര്‍: നല്ല സിനിമകളെ ജനങ്ങളിലേക്കെത്തിക്കാന്‍ മറ്റു സംവിധാനങ്ങളെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് പാതി എന്ന സിനിമയുടെ സംവിധായകന് ചന്ദ്രന് നരിക്കോട്. പ്രസ് ക്ലബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാതി എന്ന സിനിമ സ്കൂളുകളിലും ഫിലിം സൊസൈറ്റി മുഖാന്തിരവും പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കം നടത്തിവരികയാണ്. സിനിമയെ സ്നേഹിക്കുന്നവരുടെ സഹകരണം ഇതിനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നല്ല സിനിമകള്‍ ചെയ്യാന്‍ പേടിയാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രയാസപ്പെട്ട് സിനിമയെടുത്താലും മുടക്കുമുതല്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പില്ല. മുടക്കുമുതലെങ്കിലും തിരികെ ലഭിച്ചില്ലെങ്കില്‍ സിനിമ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകില്ല. നിര്‍മാതാക്കളില്ലെങ്കില്‍ നല്ല സിനിമയുണ്ടാകുന്നതെങ്ങിനെയാണെന്നും ചന്ദ്രന് നരിക്കോട് ചോദിച്ചു. നല്ല സിനിമകള്‍ ഉണ്ടായാല്‍ പോരെന്നും അത്തരം സിനിമകള്‍ പ്രേക്ഷകര്‍ കണ്ടില്ലെങ്കില്‍ അതു സിനിമയുടെ പരാജയമായി കണക്കാക്കപ്പെടുമെന്നും അതിനാല്‍ ഇനിയൊരു സിനിമ ചെയ്യുകയാണെങ്കില്‍ അതിനെ ഭയപ്പാടോടു കൂടിയേ സമീപിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
നൊമ്പരപ്പെടാന്‍ മാത്രമായി ആളുകള്‍ തിയറ്ററില്‍ പോകില്ല. ആസ്വാദനത്തിനു വേണ്ടിയും ടെന്‍ഷന്‍ കുറക്കാനുമാണ് ആളുകള്‍ സിനിമ കാണാനെത്തുന്നത്. അത്തരം സാഹചര്യങ്ങളില്‍ പ്രമേയങ്ങളെ അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ പറഞ്ഞു കൊടുക്കേണ്ടി വരും. എന്നാല്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട ചേരുവകളില്‍ സിനിമ നിര്‍മിക്കുമ്പോള്‍ അതു നല്ല സിനിമയാകണമെന്നുമില്ല. നാട്ടിന്‍പുറത്തിന്റെ നന്മയെയും ബന്ധങ്ങളെയും കുറിച്ചു പറയുന്ന സിനിമകള്‍ കാണാന്‍ ആളുകള്‍ക്കു താല്പര്യമില്ല. ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ബദല്‍ സംവിധാനം വേണം. ഫെസ്റ്റിവെല്ലില്‍ സിനിമ പ്രദര്‍ശിപ്പിക്കാനും പല ഇടപെടലും വേണ്ടി വരുന്ന അവസ്ഥയാണ്. അത്തരം ഇടപെടലുകളുടെയും കളികളുടെയും ഭാഗമാകാന്‍ താല്പര്യമില്ലെന്നും ചന്ദ്രന് നരിക്കോട് പറഞ്ഞു.
മുഖാമുഖത്തിനു മുമ്പായി പാതി എന്ന സിനിമയുടെ പ്രദര്‍ശനവുമുണ്ടായി. പ്രസ് ക്ലബ് ഫിലിം സൊസൈറ്റി സെക്രട്ടറി യു.പി.സന്തോഷ് സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: