മനുഷ്യാവകാശങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ചാവിഷയമാണ്. തികച്ചും പാശ്ചാത്യമായ കാഴ്ചപ്പാടില്‍നിന്നും ഉരുത്തിരിഞ്ഞ ഈ ആശയം ഇക്കാലയളവില്‍ എത്രമാത്രം പ്രായോഗികതലത്തില്‍ എത്തിയിരിക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. മറ്റേത് പാശ്ചാത്യ ആശയങ്ങളേയും പോലെ, ഇതും മനുഷ്യന്റെ അന്തഃസത്തയെ ഉള്‍ക്കൊള്ളാത്ത സൃഷ്ടിയാണ്.
1948 യുഎന്‍ അംഗീകരിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ വിളംബര (യുഡിഎച്ച്ആര്‍)ത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാശ്ചാത്യര്‍ മുന്നോട്ടുവച്ച ഭരണനിര്‍വ്വഹണാശയമാണ് ജനാധിപത്യം.
അതുവരെ ലോകരാജ്യങ്ങളില്‍ നിലനിന്നിരുന്ന തത്വശാസ്ത്രങ്ങളിലും രാഷ്ട്രീയ ചിന്തകളിലും ഇടംപിടിച്ചിരുന്ന രാജഭരണത്തിനും ഏകാധിപത്യത്തിനും ബദലായി ജനാധിപത്യ ഭരണസമ്പ്രദായം അംഗീകരിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം സ്വതന്ത്രമാക്കപ്പെട്ട രാഷ്ട്രങ്ങള്‍ ജനാധിപത്യം സ്വീകരിച്ചു. ഈ ഭരണസമ്പ്രദായത്തിന്റെ അവിഭാജ്യഘടകങ്ങളാണ് മനുഷ്യാവകാശങ്ങളും ഭരണഘടനയും. സ്വാഭാവികമായും യുഡിഎച്ച്ആറിന്റെ ചുവടുപിടിച്ച് ‘മൗലികാവകാശങ്ങള്‍’ ഓരോ ജനാധിപത്യ രാഷ്ട്രങ്ങളും അവരവരുടെ ഭരണഘടനകളില്‍ എഴുതിച്ചേര്‍ത്തു. 69 വര്‍ഷമായി ഭരണഘടനയുടെ ഭാഗമായി നില്ക്കുന്ന മൗലികാവകാശങ്ങള്‍ക്ക് ഭാരതംപോലെയുള്ള രാഷ്ട്രങ്ങളിലെ അവസ്ഥയെന്ത്? ഇവിടുത്തെ ജനജീവിതത്തിന്റെയും, അവരുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കുന്നുണ്ടോ?
ഇത്തരം സന്ദിഗ്ധാവസ്ഥയില്‍ ഭാരതത്തിന് പകരംവയ്ക്കാനെന്തുണ്ട്? അടിസ്ഥാനപരമായ ചില ഘടകങ്ങള്‍ക്കനുസൃതമായേ ഇവയെക്കുറിച്ച് ചിന്തിക്കാനാവൂ. ഒന്ന്: ഇന്നത്തെ രീതിയിലുള്ള മനുഷ്യാവകാശം എന്ന ആശയം ഭാരതത്തിന് അന്യമാണെന്നിരിക്കെ, അതിന് പകരംവയ്ക്കാന്‍ മറ്റേതൊരു നാടിനെക്കാളും അമൂല്യങ്ങളായവ നമുക്ക് ഉണ്ടായിരുന്നില്ലേ എന്ന ചിന്ത. രണ്ട്: അവനവന്റെ സംസ്കൃതിയോടും പാരമ്പര്യത്തോടും അഭിമാനം ഉണ്ടാക്കത്തക്ക മാനസിക ചിന്താതലം. മൂന്ന്: നാടിന്റേതായ ബദലാശയങ്ങള്‍ മനസ്സിലാക്കാനും പഠനം നടത്താനും പ്രായോഗികമാക്കാനുമുള്ള ഇച്ഛാശക്തി. നാല്: സമൂഹമെന്നത്, വെറും വ്യക്തികളുടെ കൂട്ടായ്മയല്ല എന്നും, വ്യക്തിബന്ധങ്ങള്‍ക്കാധാരമായ ‘ധര്‍മ്മബോധ’ത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള അറിവ്. ഇന്നത്തെ അഭ്യസ്തവിദ്യരെന്ന് മേനിനടിക്കുന്നവരില്‍ അന്യമായിക്കൊണ്ടിരിക്കുന്നതും ഇവയൊക്കെയാണ്.
‘മനുഷ്യാവകാശം’ എന്ന വാക്കിന്, ഒരുപക്ഷേ, പുതുമയുണ്ടാവാം. എന്നാല്‍ ഈ സങ്കല്പം ലോകത്തിലെതന്നെ ഏറ്റവും പുരാതന സംസ്കൃതിയുടെ ഭൂപ്രദേശമായ ഭാരതത്തിലുണ്ടായിരുന്നു എന്നതിന് തെളിവുകള്‍ ഏറെയാണ്. മാനവികതയ്ക്ക് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്ന മറ്റൊരു ദര്‍ശനം ലോകത്ത് വേറെയില്ല. ലോകത്തെ ഏറ്റവും പഴക്കംചെന്ന ഗ്രന്ഥമായ ഋഗ്വേദവും യജൂര്‍വേദവും പറയുന്നത് എല്ലാ മനുഷ്യരും തുല്യരാണ്, എല്ലാ മനുഷ്യര്‍ക്കും പ്രകൃതിവിഭവങ്ങളായ ജലത്തിലും ആഹാരത്തിലും തുല്യാവകാശമുണ്ട് എന്നാണ്. നമ്മുടെ നാടിന് ‘ധര്‍മ്മബോധ’ത്തിലധിഷ്ഠിതമായ ജീവിതചര്യയാണ് ഉണ്ടായിരുന്നത്. വേദങ്ങള്‍ മാത്രമല്ല, ഉപനിഷത്തുകള്‍, സ്മൃതികള്‍, പുരാണങ്ങള്‍ ഇവകളെല്ലാം ധര്മ്മാധിഷ്ഠിത ജീവിത സന്ദേശങ്ങള്‍ നല്കുന്നവയാണ്. നമ്മുടെ ‘പുരുഷാര്‍ത്ഥ’ങ്ങളില്‍ അധിഷ്ഠിതമായ വ്യക്തിജീവിത സങ്കല്പംതന്നെ എടുത്താല്‍ മതി ഇപ്പോഴത്തെ മനുഷ്യാവകാശ സങ്കല്പങ്ങള് എല്ലാം നിഷ്പ്രഭമാകുവാന്‍.
ജനങ്ങളുടെ ക്ഷേമമാണ് ഏതൊരു ഭരണകൂടത്തിന്റെയും ആത്യന്തിക ധര്‍മ്മമെന്ന് മനുസ്മൃതിയും ഇതിഹാസങ്ങളും അര്‍ത്ഥശാസ്ത്രവും ചൂണ്ടിക്കാണിക്കുന്നു. ആധുനിക കാലഘട്ടത്തിലേക്ക് വരുമ്പോള്‍, സ്വാമി വിവേകാനന്ദന്, ഗാന്ധിജി, ദീന്‍ദയാല്‍ജി ഇവരൊക്കെ ധര്മ്മാധിഷ്ഠിത സമൂഹത്തിന്റെ ദാര്‍ശനികരാണ്. ഒരു ഭരണാധികാരിക്കു വേണ്ട രാജധര്‍മ്മത്തെക്കുറിച്ച് മനുസ്മൃതി ഏഴാം വാല്യത്തില്‍ 111, 112, 113 ശ്ലോകങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. (മനുസ്മൃതി- മേവാദിതി ഭാഷ്യം. ഇംഗ്ലീഷ് പരിഭാഷ, ഗംഗാനാഥ് ഝാ. മോത്തിലാല്‍ ബനാര്‍സിദാസ് പബ്ലിഷേഴ്സ്- വാല്യം-7). മനുഷ്യരെ മാത്രമല്ല, പ്രകൃതിയിലെ സകല ചരാചരങ്ങളേയും സംരക്ഷിക്കേണ്ടത് രാജധര്‍മ്മമെന്നും മനുസ്മൃതി സൂചിപ്പിക്കുന്നു.
ദിശാബോധം തരുന്ന മറ്റൊരു പുസ്തകമാണ് ചാണക്യന്റെ അര്‍ത്ഥശാസ്ത്രം.
ചാണക്യദര്‍ശനത്തില്‍ രാജധര്‍മ്മം നിഴലിക്കുന്നത് ഇപ്രകാരമാണ്: ജനങ്ങളെ പ്രകൃതിക്ഷോഭത്തില്‍നിന്നും, ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളില്‍നിന്നും രക്ഷിക്കുക. ജനങ്ങള്‍ക്ക് കൃത്യതയും കാര്യനിപുണതയോടുംകൂടിയ ഭരണം കാഴ്ചവയ്ക്കുക.
ഇവ നിര്‍വ്വഹിക്കണമെങ്കില്‍ അക്ഷയവും അഭിവൃദ്ധിയും ധര്‍മ്മബോധവും നിലനില്‍ക്കുന്ന ജനത വേണം. എങ്കിലേ സാമ്പത്തികമായ സുരക്ഷിതത്വം ഒരു രാജ്യത്തുണ്ടാവൂ. ഇപ്രകാരം, രക്ഷ, പരിപാലനം, ക്ഷേമം എന്നീ മൂന്ന് ധര്‍മ്മങ്ങളാണ് രാജാവില്‍ നിക്ഷിപ്തമായിട്ടുള്ളത്. അതായത്, ഏതൊരു ഭരണകൂടത്തിന്റെയും ആത്യന്തിക ലക്ഷ്യം ജീവജാലങ്ങളുടെയും ക്ഷേമവും സന്തോഷവുമാണ്. ഒരു ഭരണാധികാരി, എപ്പോഴും, തന്റെ പ്രജകളെ സ്വന്തം സന്താനങ്ങളായി കണക്കാക്കണം. ഏത് ദുരന്തസമയത്തും ജനക്ഷേമ പ്രവര്‍ത്തനത്തിന് ഊന്നല്‍ കൊടുക്കണം; കൂടാതെ സ്ത്രീകള്‍, കുട്ടികള്‍, അംഗവൈകല്യമുള്ളവര്‍ – ഇവരുടെ സംരക്ഷണം ഉറപ്പാക്കണം. ഭരണരംഗത്ത് ഇന്നുകാണുന്ന നീതിനിര്‍വ്വഹണങ്ങള്‍ എല്ലാം പാശ്ചാത്യ സംഭാവനയാണെന്ന മിഥ്യാബോധം മാറ്റിയെടുക്കാനും, നാടിന്റെ ഭരണമൂല്യങ്ങളെ തിരിച്ചറിയാനുമുള്ള അവസരമായാണ് ഈ മനുഷ്യാവകാശ ദിനാചരണത്തെ കാണേണ്ടത്.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും എല്ലാവരും ധര്മ്മാധിഷ്ഠിത ജീവിതമാണ് നയിക്കേണ്ടതതെന്ന് നമ്മുടെ എല്ലാ ദര്‍ശനങ്ങളും ഉദ്ഘോഷിക്കുന്നു. പുരുഷാര്‍ത്ഥങ്ങൡ അധിഷ്ഠിതമായ ജീവിതദര്‍ശനം നമുക്ക് മാത്രം സ്വന്തമാണ്. സനാതനധര്‍മ്മത്തിന്റെ ഗുരുപരമ്പരകളെല്ലാം ഉയര്‍ത്തിപ്പിടിച്ചിരുന്ന ദര്‍ശനമിതാണ്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ പുരുഷധര്‍മം, സ്ത്രീധര്‍മ്മം, പുത്ര-പുത്രി ധര്‍മ്മം, അധ്യാപകധര്‍മ്മം, തൊഴിലാളി-മുതലാളി ധര്‍മ്മം, വിദ്യാര്‍ത്ഥി ധര്‍മ്മം ഇങ്ങനെ പോകുന്നു ധര്‍മ്മത്തിന്റെ വിവിധ മുഖങ്ങള്‍.
സ്വാമി വിവേകാനന്ദന്റെ ‘മാനവികത’, അധ്യാത്മ വിദ്യ മുതലായ ആശയങ്ങളും ദീനദയാല്‍ജിയുടെ പുരുഷാര്‍ത്ഥങ്ങളും അര്‍ത്ഥപുരുഷാര്‍ത്ഥവും സാമൂഹ്യഘടനയെക്കുറിച്ചുള്ള വീക്ഷണവും എല്ലാം അടിസ്ഥാനപരമായി വേദ, ഉപനിഷത്തുക്കളുടെ പ്രതിസ്ഫുരണങ്ങളാണ്. ഇക്കാര്യങ്ങളെക്കുറിച്ചുള്ള അവബോധം ഉള്‍ക്കൊള്ളാനും, മറ്റുള്ളവര്‍ക്കും മറ്റ് രാജ്യങ്ങള്‍ക്കും പകര്‍ന്നുകൊടുക്കാനുള്ള അവസരമായി ഇത്തരം ആചരണങ്ങള്‍ മാറ്റിയെടുക്കണം. കാരണം, സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ഭാരതത്തിന് എന്നും ‘ദാതാവി’ന്റെ പങ്കാണ് ലോകത്ത് വഹിക്കാനുള്ളത്.
(ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: