കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള ഭാരമേറിയ വാഹനങ്ങള്‍ കുറ്റിയാടി വഴി തിരിച്ചുവിടുന്നതോടെ കൂടുതല്‍ ഗതാഗതക്കുരുക്കിന് സാധ്യത. താമരശേരി ചുരത്തെ അപേക്ഷിച്ച് പഴക്കവും വളവും കൂടിയതാണ് കുറ്റിയാടി ചുരം. വീതിയും നന്നെ കുറവാണ്. ഇപ്പോള്‍ 25 ടണ്ണിനു മുകളിലുള്ള ചരക്കു വാഹനങ്ങളാണ് ചുരത്തില്‍ നിരോധിച്ചിരിക്കുന്നത്. ടിപ്പര്‍ ലോറികള്‍ക്ക് സമയ നിയന്ത്രണവും ഏര്‍പ്പെടുത്തി. ഈ വാഹനങ്ങള്‍ കുറ്റിയാടി ചുരത്തിലാണ് കുടുങ്ങുന്നതെങ്കില്‍ കൂടുതല്‍ ഗതാഗതക്കുരുക്കിന് സാദ്ധ്യത.
കുറ്റിയാടി ചുരത്തിലെ സംരക്ഷണഭിത്തികള്‍ പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ട്. മലവെള്ളത്തില്‍ ഒലിച്ചുപോയതും വാഹനഅപകടത്തില്‍ തകര്‍ന്നവയും ഉണ്ട്. തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പത്തു വര്‍ഷം മുന്‍പാണ് ചുരം റോഡ് നവീകരിച്ചത്. പക്രംതാളം പാലത്തിന്റെ അടിഭാഗം അടര്‍ന്ന് കമ്പികള്‍ പുറത്തായിട്ടുണ്ട്. ഇതുവഴിയാണ് കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടെ പോകേണ്ടത്.
വയനാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ നിരവില്‍പുഴ മുതല്‍ വെള്ളമുണ്ട വരെ റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. ഇത് തല്ക്കാലത്തേയ്ക്ക് പാച്ച് വര്‍ക്ക് ചെയ്തെങ്കിലും ഗതാഗതയോഗ്യമല്ല. ഇതുവഴി കണ്ടെയ്നറുകള്‍ യാത്ര ചെയ്താല്‍ റോഡ് തകരുമെന്നുറപ്പ്. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാതെയാണ് താമരശ്ശേരി ചുരത്തില്‍നിന്ന് കൂറ്റന്‍ കണ്ടെയ്നറുകള്‍ വഴിമാറ്റുന്നതെന്ന് വിമര്‍ശനമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: