ധര്‍മ്മശാല: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. അവര്‍ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് ആദ്യ കളിക്ക് ഇറങ്ങുന്നത്.
രാവിലെ 11.30ന് ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകളെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ഇന്ത്യക്കുണ്ട്. കഴിഞ്ഞ ആഗസ്റ്റ്-സെപ്തംബറില്‍ ശ്രീലങ്ക സന്ദര്‍ശിച്ച ഇന്ത്യ ഏകദിന പരമ്പരയിലെ അഞ്ച് മത്സരങ്ങളും ജയിച്ചിരുന്നു. അത്തമൊരു വിജയമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനിടെ പരിക്കേറ്റ കേദാര്‍ ജാദവിന് പകരം തമിഴ്നാട് ഓള് റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു നേട്ടവും ഇന്ത്യന്‍ ക്രിക്കറ്റിനെ കാത്തിരിക്കുന്നുണ്ട്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയാല്‍ ഏകദിനത്തിലും ഐസിസി റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. നിലവില്ദക്ഷിണാഫ്രിക്കയാണ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുമ്പായി നായകന് വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിതിന്റെ നായകനായുള്ള അരങ്ങേറ്റ മത്സരം കൂടിയാണിത്. കോഹ്ലിയുടെ അഭാവത്തില്‍ മത്സരം സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് ശ്രീലങ്ക.
ശക്തമായ ബാറ്റിങ് നിരയും ബൗളിങ് നിരയുമാണ് ടീം ഇന്ത്യയുടെ കരുത്ത്. ധവാനും രോഹിത്തുമായിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. കോഹ്ലിയുടെ അഭാവത്തില്‍ മനീഷ് പാണ്ഡെയും ആദ്യ ഇലവനില്‍ ഇടം നേടിയേക്കും. വിക്കറ്റ് കീപ്പറായി മിസ്റ്റര്‍ കൂള്‍ മഹേന്ദ്ര സിങ് ധോണിയും എത്തും. അജിന്‍ക്യ രഹാനെ, കേദാര്‍ ജാദവ്, ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രഗത്ഭര്‍. ഓള് റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നീ ഓള് റൗണ്ടര്‍മാരും ഇന്ത്യക്ക് കരുത്തേകുന്നു.
ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ നയിക്കുന്ന ബൗളിങ് നിരയില്‍ അക്ഷര്‍ പട്ടേലിനൊപ്പം സ്പിന്നറായി കുല്‍ദീപ് യാദവും ഇറങ്ങും. അതേസമയം ടെസ്റ്റ് പരമ്പര കൈവിട്ട ശ്രീലങ്കക്ക് മുഖം രക്ഷിക്കാന്‍ ഏകദിന പരമ്പര ജയിച്ചേ മതിയാവൂ. ഓള് റൗണ്ടര്‍ തിസാര പെരേരയാണ് ലങ്കന്‍ നായകന്. ഓള് റൗണ്ടര്‍മാരുടെ അതിപ്രസരമാണ് ടീമില്‍. ക്യാപ്റ്റന്‍ പുറമെ അകില ധനഞ്ജയ, ധനഞ്ജയ ഡിസില്‍വ, ചതുരംഗ ഡിസില്‍വ, ധനുഷ്ക ഗുണതിലക, മുന്‍ നായകന് ആഞ്ചലോ മാത്യൂസ്, സചിത് പതിരണ എന്നിവരാണ് മറ്റ് ഓള് റൗണ്ടര്‍മാര്‍.
ഉപുല്‍ തരംഗയും ലഹിരു തിരിമന്നെയുമാണ് ബാറ്റിങ് നിരയിലെ പ്രമുഖര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി നിരോഷന്‍ ഡിക്ക്വെല്ലയാകും വിക്കറ്റിന് പിന്നില്‍. സുഗുണ ലക്മല്‍, ദുഷ്മന്ത ചമീര എന്നിവര്‍ ടീമിലെ സ്പെഷ്യലിസ്റ്റ് ബൗളര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: