കൊച്ചി: ആയിരക്കണക്കിന് യാത്രക്കാരെ വഴിയാധാരമാക്കി ട്രെയിനുകള്‍ വൈകുന്നതിനു കാരണം തിരുവനന്തപുരം ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ. ക്രോസിങ്ങ് നല്‍കുന്നതിലെ പിഴയും അശ്രദ്ധയും ഇങ്ങനൊക്കെ പോയാല്‍ മതിയെന്ന ഉന്നത ഉദ്യോഗസ്ഥരുടെ ചിന്തയുമാണിതിന് മുഖ്യകാരണം.
ട്രെയിനുകളുടെ സമയകൃത്യത ഉറപ്പുവരുത്താന്‍ ദിവസവും രാവിലെ ഒന്‍പതര മുതല്‍ പത്തര വരെ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസില്‍ പങ്ങ്ച്വാലിറ്റി (സമയകൃതൃത) മീറ്റിങ്ങ് ചേരുമായിരുന്നു. ഡിവിഷണല്‍ മാനേജരും ചീഫ് ട്രെയിന്‍ കണ്ട്രോളറും അടക്കമുള്ള ഉന്നതര്‍ പങ്കെടുത്തിരുന്ന ഈ മീറ്റിങ്ങ് ഇല്ലാതായിട്ട് മാസങ്ങളായി. ഏതൊക്കെ ട്രെയിന്‍ സമയം പാലിക്കുന്നു, ഏതൊക്കെ വൈകുന്നു, അടിയന്തരമായി അവയുടെ സമയ കൃത്യത ഉറപ്പാക്കാന്‍ എന്തു ചെയ്യാം തുടങ്ങിയവയെല്ലാം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.
ഏതെങ്കിലും ട്രെയിന്‍ വൈകിയാല്‍ ബന്ധപ്പെട്ട ലോക്കോ പൈലറ്റ് അടക്കമുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും വേണമെങ്കില്‍ കുറ്റപത്രം നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മീറ്റിങ്ങില്ല, കാരണം തേടലില്ല, കുറ്റപത്രമില്ല. അനന്തമായി വൈകിയാല്‍ പോലും ഉന്നതര്‍ ബന്ധപ്പെട്ടവരോട് കാരണം തിരക്കാറില്ല. വെള്ളിയാഴ്ച രാത്രി 10.40 ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ട വഞ്ചിനാട് എത്തിയത് 12.25ന്. സ്ത്രീകള്‍ അടക്കമുള്ള സ്ഥിരം യാത്രക്കാര്‍ ആരോട് പരാതി പറയാന്‍?
ബുക്ക്ഡ് ക്രോസിങ്ങ് എന്നതാണ് കാലങ്ങളായി തുടര്‍ന്നുവരുന്ന ക്രോസിങ്ങ് സമ്പ്രദായം. അതായത് ട്രെയിനുകളുടെ സമയമനുസരിച്ച് ഒരു വര്‍ഷം മുന്‍പേ എവിടെ ക്രോസിങ്ങ് വേണമെന്ന് തീരുമാനിച്ചുവയ്ക്കുക. ട്രെയിനുകള്‍ കൃത്യസമയം പാലിക്കുകയാണെങ്കില്‍ ക്രോസിങ്ങുകളും കൃത്യമായിരിക്കും. ഏതെങ്കിലും ട്രെയിന്‍ വൈകിയാല്‍ അത് ചീഫ് കണ്‍ട്രോളറെ അറിയിക്കണം. ചീഫ് കണ്ട്രോളര് ഉടന്‍ തന്നെ മുന്‍പേ നിശ്ചയിച്ച ക്രോസിങ്ങില്‍ മാറ്റം വരുത്തും. ഉദാഹരണത്തിന് ചിങ്ങവനത്ത് ക്രോസിങ്ങ് നിശ്ചയിച്ച ഒരു ട്രെയിന്‍ വൈകിയാല്‍ മറ്റേ ട്രെയിന്‍ അടുത്ത സ്റ്റേഷനിലേക്ക് വിടും. ക്രോസിങ്ങ് പുനര്നിശ്ചയിക്കുന്നതിനാല് വണ്ടി വൈകില്ല. ഒരു വണ്ടി സ്റ്റേഷനിലും ഒൗട്ടറിലും മണിക്കൂറുകള്‍ പിടിച്ചിടുന്നത് ഒഴിവാകും.
എന്നാല്‍ ഇപ്പോള്‍ പലേപ്പാഴും ഇത്തരം തിരുത്തലുകളും മാറ്റങ്ങളും നടക്കുന്നില്ല. അതിനാല്‍ ഏതെങ്കിലും രണ്ടു ട്രെയിനുകള്‍ക്ക് ചിങ്ങവനത്താണ് ക്രോസിങ്ങ് നിശ്ചയിച്ചിരുന്നതെങ്കില്‍ ഒരു ട്രെയിന്‍ വന്ന് അവിടെ കിടക്കും. മറ്റേത് വൈകിയാല്‍ ഈ ട്രെയിനും അവിടെക്കിടന്ന് നരകിക്കും. ഒരു ട്രെയിന്‍ വൈകുന്ന സമയം കൊണ്ട് രണ്ടാമത്തെ ട്രെയിനിന് ഒരു പക്ഷെ രണ്ടു സ്റ്റേഷനുകള്‍ പിന്നിടാം. എന്നാല്‍ അഡ്ജസ്റ്റ്മെന്റ് ഒന്നും വേണ്ട, അങ്ങനൊക്കെ ഓടിയാല്‍ മതിയെന്ന ഉന്നതരുടെ ചിന്തയാണിതിനു കാരണം. ഒരു ഉദ്യോഗസ്ഥന് പ്രതികരിച്ചു. ഉന്നതരുടെ ഈ ജനദ്രോഹ ചിന്ത കാരണം പല ട്രെയിനുകളും ഒരു കാരണവുമില്ലാതെ വൈകുകയാണ്. മിക്ക സ്റ്റേഷനുകളിലും പിടിച്ചിടുന്നുമുണ്ട്.
പിന്നിൽ രാഷ്ട്രീയക്കളി
ട്രെയിനുകള്‍ ഇങ്ങനൊക്കെ പോയാല്‍ മതിയെന്ന ഉന്നതരുടെ ചിന്തയ്ക്കു പിന്നില്‍ രാഷ്ട്രീയം. കേന്ദ്ര സര്‍ക്കാരിനോടും റെയില്‍വേ ബോര്‍ഡിനോടുമുള്ള എതിര്‍പ്പും പ്രതിഷേധവുമാണ് ഇതിനുപിന്നിലെന്നാണ് സൂചന. ബോര്‍ഡിനോടുള്ള പ്രതിഷേധമായിരിക്കാം ഇതിനുള്ള കാരണം, ഒരു റെയില്‍വേ ഉദ്യോഗസ്ഥന് ജന്മഭൂമിയോട് പറഞ്ഞു. ജനങ്ങളെ കേന്ദ്രത്തിനെതിരെ തിരിക്കുകയെന്ന അജണ്ട മാത്രമാണിതിനു പിന്നില്‍.
എട്ട് പാസഞ്ചറുകള്‍ ഒറ്റയടിക്ക് നിര്‍ത്തുക, ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിപ്പിക്കുക തുടങ്ങിയ ജനദ്രോഹ നടപടികള്‍ ഉന്നതര്‍ കൈക്കൊള്ളുന്നത് സര്‍ക്കാരിനെ പഴികേള്പ്പിക്കാനല്ലെങ്കില് പിന്നെന്തിന് എന്നാണ് യാത്രക്കാരുടെ തന്നെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: