ന്യൂദല്‍ഹി: ഓഖി ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ 1843 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
നാശനഷ്ടം വിലയിരുത്താന്‍ ഉന്നത കേന്ദ്രസംഘം ഉടന്‍ കേരളം സന്ദര്‍ശിച്ച് പാക്കേജ് സംബന്ധിച്ച് നടപടിയെടുക്കുമെന്ന് രാജ്നാഥ് സിങ്ങ് മുഖ്യമന്ത്രിക്ക് ഉറപ്പു നല്കി. കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. 1843 കോടിയില്‍ 300 കോടി അടിയന്തരമായി അനുവദിക്കണം. ഹ്രസ്വ കാല, ഇടക്കാല, ദീര്‍ഘകാല വിഭാഗങ്ങളില്‍പ്പെടുത്തിയാണ് ദുരിതാശ്വാസ സഹായം തേടിയത്. ഹ്രസ്വകാല പദ്ധതിയില്‍ 256 കോടിക്കും ഇടക്കാലത്തേക്ക് 792 കോടിക്കും ദീര്‍ഘകാല പദ്ധതികള്‍ക്ക് 795 കോടിക്കുമാണ് അപേക്ഷ നല്‍കിയത്.
പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ലോക ബാങ്കിന്റേത് അടക്കമുള്ള സഹായം ലഭ്യമാകാന്‍ ഓഖി ദുരന്തത്തെ നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്കി. ഭൂമിയും വീടുമില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കാന്‍ പ്രധാനമന്ത്രിയുടെ പിഎംഎവൈ പദ്ധതിയില്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷംതന്നെ തുക അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. 13,436 മത്സ്യത്തൊഴിലാളികള്‍ ഭൂമിയും വീടും ഇല്ല. 4148 പേര്‍ക്ക് ഭൂമിയുണ്ടെങ്കിലും വീടില്ല.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചെലവ് കേന്ദ്രം വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കടലില്‍ പോകുന്നവര്‍ക്ക് വിവരങ്ങള്‍ നല്കാന് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കണം. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ദുരന്ത നിവാരണത്തിന് സഹായം ഉടന്‍ നല്‍കുമെന്നും ആഭ്യന്തര മന്ത്രി ഉറപ്പു നല്കി.
കേരളവും തമിഴ്നാടും സന്ദര്‍ശിച്ച നിര്‍മ്മലാ സീതാരാമന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ട് സാമ്പത്തിക സഹായം അടക്കമുള്ള വിഷയങ്ങളില്‍ ധാരണയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: