അവഗണനയുടെ നേര്‍ക്കാഴ്ചകളാണ് പാലക്കാട് ജില്ലയിലെ ശ്മശാനങ്ങള്‍, പ്രത്യേകിച്ച് പാരമ്പര്യ ശ്മശാനങ്ങള്‍. പലതും കാടുകയറി നശിച്ചു. ആധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നവ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും വേണമെന്ന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ചിട്ടും പേരിനു മാത്രമാണ് നടപടികള്‍. ശ്മശാന നവീകരണത്തിനായി നല്കിയ ഫണ്ടുകള്‍ മുക്കിയെന്ന പരാതികളും നിരവധി.
ഇ.കെ. നായനാരെയും വി.എസ്. അച്യുതാനന്ദനെയും മുഖ്യമന്ത്രിമാരാക്കിയ മലമ്പുഴയിലെ വനവാസി വിഭാഗക്കാരാണ് ദുരിതക്കയത്തില്‍. വര്‍ഷങ്ങളായി മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന മുഡുഗര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് മൃതദേഹം മറവുചെയ്യാന്‍ പോലും ഭൂമിയില്ലാതെ നരകിക്കുന്നത്. പലരും വീടിനുള്ളില്‍തന്നെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നു.
മഴപെയ്താല്‍ ഇവിടെ മറവുചെയ്ത മൃതദേഹങ്ങള്‍ ഉള്‍പ്പെടെ അണക്കെട്ടിലേക്ക് ഒഴുകും.
മലയില്‍ നിന്നും മറ്റും ഒഴുകിവരുന്ന വെള്ളം കോളനിക്കകത്തെ ചാലിലൂടെയാണ് അണക്കെട്ടിലെത്തുന്നത്. നിരവധി മൃതദേഹങ്ങള്‍ ഈ പാതയില്‍ മറവു ചെയ്തിട്ടുണ്ടെന്ന് പ്രദേശവാസികള്‍ തന്നെ പറയുന്നു. പാലക്കാട് മുനിസിപ്പാലിറ്റയിലേക്കും ഏഴു പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണം മലമ്പുഴ അണക്കെട്ടില്‍ നിന്നാണെന്നത് ഇതിന്റെ ദുരന്തമുഖം.
‘കാശിയില്‍ പാതി കല്പ്പാത്തിയില്പ്പാതി’ എന്നു വിശേഷിപ്പിക്കുന്ന കല്പ്പാത്തിപ്പുഴയോടു ചേര്‍ന്ന ജൈനിമേട് ശ്മശാനത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഒമ്പത് ഏക്കറുണ്ടായിരുന്നത് കൈയേറ്റത്തില്‍ നാലര ഏക്കറായി. മതില് കെട്ടിയതോടെ നഗരസഭാ പരിധിയിലെ 19 വാര്‍ഡുകളിലുള്ളവര്‍ക്ക് ആശ്വാസം. മൃതദേഹങ്ങള്‍ മറവുചെയ്യാനും ഒരേസമയം മൂന്നെണ്ണം ദഹിപ്പിക്കാനുമുള്ള സൗകര്യമുണ്ടിവിടെ.
വാതക ശ്മശാനത്തിനായി 2012ല്‍ അനുമതി ലഭിച്ചു, 40 ലക്ഷം രൂപയും അനുവദിച്ചു. ബിജെപി പാലക്കാട് നഗരസഭയില്‍ അധികാരത്തിലേറിയതോടെ നടപടികള്‍ക്കു വേഗമേറി. വാതകം ലഭിക്കുന്നതിനായി ഭാരത് പെട്രോളിയവുമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവെന്ന് നഗരസഭാ വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍ പറഞ്ഞു. ശ്മശാനം പ്രവര്‍ത്തിപ്പിക്കുന്നതിന് രണ്ടുപേരെ തെരഞ്ഞെടുത്തുവെന്നും അവര്‍ക്ക് പരിശീലനം നല്കി ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ ഒരു മൃതദേഹം ദഹിപ്പിക്കുന്നതിന് ഒരു സിലിണ്ടര്‍ ഗ്യാസ് മതിയെങ്കിലും, അതിനുള്ള പ്രഷറിന് എട്ടെണ്ണം വേണം. ഏഴെണ്ണം ദഹിപ്പിക്കുന്നതിന് ആയിരം ലിറ്റര്‍ വെള്ളവും ആവശ്യം. ഗ്യാസ് സിലിണ്ടറുകളും, വെള്ളത്തിനായി കുഴല്‍ക്കിണറും അനുവദിക്കണമെന്ന് ശ്മശാനം ഭാരവാഹികള്‍ നഗരസഭയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
ഒറ്റപ്പാലം ലക്കിടി പേരൂര്‍ പഞ്ചായത്തില്‍ ഭാരതപ്പുഴയോരത്ത് 52 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പല്ലാര്‍മംഗലം ഗ്യാസ് ശ്മശാനം കാടുമൂടി നശിക്കുന്നു. കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഗ്യാസ് പ്ലാന്റ്, വൈദ്യുതീകരണം എന്നിവ പൂര്‍ത്തിയാകാനുണ്ട്. റെയില്‍വേ ലൈനിനും ഭാരതപ്പുഴയ്ക്കുമിടയിലുള്ള ശ്മശാനത്തിനു സമീപം ചെക്ക്ഡാം കൂടി നിര്‍മിച്ചില്ലെങ്കില്‍ വേനല്‍ക്കാലത്ത് പുഴയില്‍ നീരൊഴുക്ക് നിലച്ചാല്‍ ഇതു നോക്കുകുത്തിയാകും. ഈ പഞ്ചായത്തില്‍തന്നെ 2.68 ഏക്കറിലെ പണ്ടാരക്കാട് ശ്മശാനവും പ്രവര്‍ത്തനസജ്ജമല്ല.
ഇവിടെ കൈയേറിയ ഭൂമി അടുത്തിടെ തിരിച്ചുപിടിച്ചെങ്കിലും വഴിയില്ലാത്തതു വിലങ്ങുതടി.
കെടുകാര്യസ്ഥതയാലും ദീര്‍ഘവീക്ഷണമില്ലായ്മയാലും കോടികള്‍ പാഴാക്കുന്ന ഒറ്റപ്പാലം നഗരസഭ, ആധുനിക രീതിയിലുള്ള പൊതുശ്മശാനമെന്ന നാട്ടുകാരുടെ ആവശ്യം കണ്ടില്ലെന്നു നടിക്കുന്നു. നഗരപരിധിയില്‍ മൂന്ന് ഏക്കര്‍ സ്ഥലം സ്വന്തമെങ്കിലും ജനങ്ങളുടെ ആവശ്യത്തോട് മുഖംതിരിച്ചാണ് നില്‍പ്പ്. മനുഷ്യാവകാശ കമ്മീഷന്റെയും തദ്ദേശ ഭരണ ഓംബുഡ്സ്മാന്റെയും ഉത്തരവുകള്‍ പോലും മാനിക്കുന്നില്ല. പക്ഷേ, എല്ലാ ബജറ്റിലും തുക വകയിരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിനു കീഴില്‍ ഒരു ശ്മശാനമുണ്ടെങ്കിലും സൗകര്യങ്ങളില്ല. വടക്കഞ്ചേരിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി പുഴയരികിലാണിത്. വൈദ്യുതി ശ്മശാനമായി നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോഴും ബധിര കര്‍ണ്ണങ്ങളില്‍ പതിക്കുന്നു. തൃത്താലയിലും പൊതുശ്മശാനമെന്ന ആവശ്യത്തിന് ശക്തി വര്‍ധിക്കുന്നു. പല പഞ്ചായത്തുകളിലും സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല.
അതിര്‍ത്തി പ്രദേശത്തെ മുതലമടക്കാരാണ് ഏറെ ദുരിതത്തില്‍. ഗോവിന്ദാപുരത്ത് ഒരു പൊതുശ്മശാനമെന്ന അവരുടെ ആവശ്യത്തിന് കാലങ്ങള്‍ പഴക്കമുണ്ട്. നിലവിലൊന്നുള്ളത് കുറ്റിപ്പാടത്തിന് സമീപം തൊട്ടിയത്തറയിലാണ്. ഗോവിന്ദാപുരം, ചെമ്മണാമ്പതി എന്നീ പ്രദേശങ്ങളിലെ ഒരാള്‍ മരണമടഞ്ഞാല്‍ സംസ്കരിക്കാന്‍ പത്തു കിലോമീറ്റര്‍ പോകണം.
ചുള്ളിയാര്‍, ഗോവിന്ദാപുരം, എം പുതൂര്‍ അംബേദ്കര്‍ കോളനി, മീങ്കര വെള്ളാരംകടവ്, ചെമ്മണാംമ്പതി പ്രദേശത്തുകാര്‍ പുഴയോരങ്ങളിലും, ചുള്ളിയാര്‍-മീങ്കര ഡാമുകളുടെ പ്രദേശത്തുമാണ് മൃതശരീരം മറവുചെയ്യുന്നത്. കുടിവെള്ളത്തിന് ആശ്രയിക്കുന്നതാണ് ഡാം. ഇവിടത്തെ അന്ത്യചടങ്ങുകള്ക്കെതിരെ നാട്ടുകാര്‍ രംഗത്ത്. ഈ പ്രദേശത്ത് ജാതീയമായ വേര്‍തിരിവ് നിലനില്‍ക്കുന്നുവെന്നും ആക്ഷേപം.
പരിപാലനത്തിലെ പ്രതിസന്ധി
കൈയേറ്റങ്ങളും പരിപാലിക്കുന്നതിലെ അനാസ്ഥയും തൃശൂര്‍ ജില്ലയിലെ പൊതുശ്മശാനങ്ങളുടെ കുഴിതോണ്ടുന്നു. ഇതോടെ, മനഃസമാധാനം നഷ്ടപ്പെടുന്നത് പൊതുശ്മശാനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക്. അന്ത്യവിശ്രമത്തിന് സ്ഥലമെവിടെയെന്ന ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നില്‍ പതറിനില്ക്കുന്നു ഇവര്‍.
ജില്ലയിലെ 88 പഞ്ചായത്തുകളില്‍ ഇരുപതില്‍ താഴെ മാത്രമാണ് പൊതുശ്മശാനമുള്ളത്. അതില്‍ത്തന്നെ വേണ്ടവിധം പരിപാലിക്കുന്നത് രണ്ടോ മൂന്നോ മാത്രം. ഗ്രാമപഞ്ചായത്തുകളുടെ ഈ അനാസ്ഥ പട്ടികജാതി വിഭാഗക്കാര്‍ ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്കാണു തിരിച്ചടി.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സ്ഥിതിചെയ്യുന്ന അവണൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിതിയാണ് ഏറെ കഷ്ടം. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് പഞ്ചായത്തിന്റേതായി അഞ്ചേക്കറോളം വരുന്ന ശ്മശാനമുണ്ടായിരുന്നു. ഇന്നത് ഒരുതുണ്ട് ഭൂമി മാത്രം.
അധികൃതരുടെ മൗനാനുവാദത്തോടെ ഈ ഭൂമി ഒട്ടുമുക്കാലും മാഫിയ കൈയേറി. ചുറ്റുമതില്‍ പണിയാനോ കാവല്‍ക്കാരനെ നിയമിക്കാനോ പഞ്ചായത്തിനു താത്പര്യമില്ലാത്തതും കോടികളുടെ ഭൂമി നഷ്ടമാക്കി.
ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഭാരതപ്പുഴയുടെ തീരത്തുള്ള പാമ്പാടിയിലെ ഐവര്‍മഠവും പ്രതിസന്ധിയില്‍. തൃശൂര്‍, പാലക്കാട് ജില്ലകളില്‍നിന്ന് ഏറ്റവുമധികം പേര് അന്ത്യസംസ്കാരത്തിനെത്തുന്നു ഇവിടെ. ദിവസേന ശരാശരി അഞ്ചെണ്ണം. ചെറുതുരുത്തിയിലും ഷൊര്ണ്ണൂരിലുമായി ഭാരതപ്പുഴയുടെ ഇരുതീരങ്ങളിലുമുള്ള ശാന്തിതീരവും ഇതേ അവസ്ഥയില്‍. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പ്രധാന പ്രശ്നം. ശാന്തിതീരത്തിന് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
എന്നാല്‍, ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികളില്ല. പരമ്പരാഗത രീതിയില്‍ വിറകാണ് ഇവിടെയെല്ലാം ഉപയോഗിക്കുന്നത്. വിറകിന്റെ ലഭ്യതക്കുറവ്, വിലക്കൂടുതല്‍ മുതലായവ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് കരാറുകാര്‍ പറയുന്നു. ഇതെല്ലാം ചടങ്ങിനെത്തുന്നവരുടെ കൈയില്‍നിന്ന് വാങ്ങുന്നു. പഞ്ചായത്തോ സര്‍ക്കാരോ സഹായമനുവദിച്ചാല് പിന്നാക്ക-ദരിദ്ര ജനവിഭാഗങ്ങള്‍ക്കാണ് ഗുണം.
മലയോര, തീരദേശത്ത് ശ്മശാനങ്ങളില്ലാത്തത് പ്രതിസന്ധി. വടക്കേക്കാട് പഞ്ചായത്തിലെ പൊതുശ്മശാനം മാസങ്ങളായി അടഞ്ഞുകിടക്കുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ആധുനികരീതിയില്‍ നവീകരിച്ചെങ്കിലും നിര്‍മാണത്തിലെ അപാകത തിരിച്ചടി. ഉടന്‍ പ്രവര്‍ത്തനയോഗ്യമാക്കുമെന്ന് നാട്ടുകാര്‍ക്ക് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും അടഞ്ഞു തന്നെ. കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കോളനികളില്‍ മരണം നടന്നാല്‍ ബന്ധുക്കള്‍ക്കാണു പെടാപ്പാട്. പലപ്പോഴും വീടിന്റെ തറ പൊളിച്ചുവരെ സംസ്ക്കാരച്ചടങ്ങുകള്‍ നിര്‍വഹിക്കുന്നു.
തൃശൂര്‍ കോര്‍പ്പറേഷന്റെ ലാലൂര്‍ പൊതുശ്മശാനം അത്യന്തം പരിതാപകരമായ അവസ്ഥയില്‍. കോര്പ്പറേഷന് തെരഞ്ഞെടുപ്പിലെ വാദപ്രതിവാദത്തിനുള്ള വിഷയം മാത്രമായി ഒതുങ്ങി ലാലൂര്‍. നഗരസഭ, താലൂക്ക് ആസ്ഥാനങ്ങളിലെങ്കിലും പൊതുശ്മശാനങ്ങള്‍ നിര്‍മ്മിക്കണമെന്ന് അടുത്തിടെ മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു. അടുക്കള പൊളിച്ചും ചുമരിടിച്ചും കിണറിനു സമീപവും മൃതദേഹം അടക്കം ചെയ്യേണ്ടിവരുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നുവെന്നും കമ്മീഷന് കണ്ടെത്തിയിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയാണ് പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുക്കേണ്ടത്. നിലവിലുള്ളത് സംരക്ഷിക്കാന്‍ തയ്യാറാകാത്തവര്‍ പുതിയതിനുവേണ്ടി എന്തു ചെയ്യുമെന്നു കാത്തിരുന്നു കാണണം.
ഭൂമിയുണ്ട് പക്ഷേ…
സ്ഥലമൊക്കെ വേണ്ടുവോളമുണ്ട്, മൃതദേഹവുമായി ആരുമെത്തേണ്ടതില്ല. അതിനു സൗകര്യമില്ല. കൊല്ലം പത്തനാപുരം വിളക്കുടി പഞ്ചായത്തിലാണ് ഈ അവസ്ഥ. അവിടത്തെ തേക്കിന്‍മുകള്‍ ശ്മശാനമാണ് പാഴ്ഭൂമിയായി ഉപേക്ഷിക്കപ്പെട്ടത്.
പത്തനാപുരം നിയോജകമണ്ഡലത്തില്‍ സ്വന്തമായി ശ്മശാനമുള്ള ഏക പഞ്ചായത്താണ് വിളക്കുടി. എന്നാല്‍, ശവസംസ്കാരത്തിന് സംവിധാനമൊരുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. അമ്പതു വര്‍ഷം മുമ്പ് വാങ്ങിയതാണ് തേക്കിന്മുകളിലെ 1.82 ഏക്കര്‍ ഭൂമി. അന്ന് ചെങ്കല്ലുകള്‍ കൊണ്ട് ചുറ്റുമതില്‍ കെട്ടി, അത്രമാത്രം. ഈ ചെങ്കല്‍ക്കെട്ടുകള്‍ തകര്‍ന്ന് ശ്മശാനഭൂമി അന്യാധീനപ്പെടുന്ന അവസ്ഥയിലാണ്. കാടുമൂടിക്കിടക്കുന്ന ഇവിടേക്കു കടന്നുചെല്ലാന്‍ കഴിയില്ല. തട്ടുകളായുള്ള ഭൂമി നിരപ്പാക്കുന്നതിനു പോലും ശ്രമമില്ല. മറ്റു മാര്‍ഗങ്ങളില്ലാതെ വരുമ്പോഴാണ് നാട്ടുകാര്‍ ഇവിടെയെത്തുന്നത്.
ശ്മശാനത്തിലേക്ക് വഴിയില്ലാത്തതും പ്രശ്നങ്ങള്‍ക്കു കാരണം. ആരെങ്കിലും മൃതദേഹവുമായി വരുമ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തും. വീടുകളിലേക്കുള്ള വഴികളിലൂടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതാണ് പ്രധാന കാരണം. ഭൂമിശാസ്ത്രപരമായ പ്രത്യേകത ഉള്‍ക്കൊണ്ട് ഒരുക്കിയാല്‍ ജില്ലയിലെ തന്നെ മികച്ച ശ്മശാനത്തിന് സാധ്യതയുണ്ട് ഇവിടെ.
ഇത്തവണത്തെ ബജറ്റില്‍ വൈദ്യുതി ശ്മശാനത്തിന് പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തിയെങ്കിലും കാര്യമില്ലെന്ന് അവര്‍ക്കുതന്നെ ഉറപ്പുണ്ട്. ആധുനിക സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ എംപി, എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രധാന ആവശ്യം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: