കുറവിലങ്ങാട്: ക്രിസ്തുമസ് പുതുവത്സര ആഘോഷം ലക്ഷ്യമാക്കി മദ്യലോബികള്‍ സ്പിരിറ്റ് സംഭരിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ എക്സൈസ് – പോലീസ് ഏകോപനമില്ലാത്തത് മദ്യലോബിക്ക് സഹായകമാവുന്നു. ഇരു വിഭാഗങ്ങള്‍ക്കിടെയില്‍ നിലനില്‍ക്കുന്ന ശീതസമരമാണ് ഇതിന് കാരണം.
കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇരുവിഭാഗങ്ങളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സഹകരണം വാഗ്ദാനം ചെയ്യുമെങ്കിലും പ്രയോഗത്തില്‍ വരുത്താറില്ല. മദ്യലോബിയുടെ നീക്കങ്ങള്‍ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പങ്ക് വയ്ക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
പോലീസിനെ പോലെ തന്നെ എക്സൈസിനും ഇന്റിലജന്‍സ് വിങുണ്ട്. മദ്യലോബിയുടെ നീക്കങ്ങള്‍ സംബന്ധിച്ചും സ്പിരിറ്റ് സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ളത് എക്സൈസ് ഇന്റലിജന്‍സിനാണ്. എന്നാല്‍ വന്‍തോതില്‍ സ്പിരിറ്റ് പിടിക്കുന്നതും എക്സൈസാണ്. ഈ സാഹചര്യത്തില്‍ പോലീസിന്റെ സഹകരണം ആവശ്യമില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ രഹസ്യമായി പറയുന്നത്.
ക്രിസ്തുമസ് – പുതുവത്സരം ആഘോഷത്തിന് വ്യാജ മദ്യനിര്‍മ്മാണം ഉദ്ദേശിച്ചാണ് സ്പിരിറ്റ് എത്തിക്കുന്നത് എന്നാണ് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. ഇതോടപ്പം കള്ളുക്ഷാമം നേരിടുന്ന റേഞ്ചുകളില്‍ വീര്യം കൂടിയ കള്ള് നിര്‍മ്മാണത്തിനും സ്പിരിറ്റ് ശേഖരിക്കുന്നുണ്ട് . ചില എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചില ഷാപ്പുടമകള്‍ കള്ളില്‍ സ്പിരിറ്റ് ചേര്‍ക്കുന്നതായുള്ള ആരോപണം ശക്തമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന കള്ളിന്റെ ഉല്പാദനം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. പനം കള്ള് ചെത്തി ഉപജീവനം നടത്തുന്നവര്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.
പാലക്കാട് പോലുള്ള പ്രദേശങ്ങളില്‍ നിന്ന് ഷാപ്പുകളിലേക്ക് തെങ്ങിന് കള്ള് വരുന്നുണ്ടെങ്കിലും ഇത് തികയാറില്ല. ദിവസവും 50000 ലിറ്റര്‍ കള്ള് വരുന്നുണ്ടെന്നാണ് കണക്ക്. കോട്ടയം ജില്ലയില്‍ മാത്രം ഒരുലക്ഷത്തിന് മേല്‍ ലിറ്റര്‍ കള്ള് ആവശ്യമാണെന്നാണ് ഷാപ്പുകാര് തന്നെ വിലയിരുത്തുന്നത്. ബാറുകള്‍ തുറന്നെങ്കിലും മദ്യത്തിന്റെ ഉയര്‍ന്ന വില മുതലെടുത്താണ് മദ്യലോബികള്‍ വന്‍തോതില്‍ സ്പിരിറ്റ് എത്തിക്കുന്നത്. കടുത്തുരുത്തി റെയിഞ്ചില്‍ വരുന്ന ഏഴോളം ഷാപ്പുകളില്‍ കള്ളില്‍ അനുവദനീയമായതില്‍ കൂടുതല്‍ സ്പിരിറ്റിന്റെ ശതമാനം കണ്ടതിനെത്തുടര്‍ന്ന് ഷാപ്പുകള്‍ പൂട്ടിച്ചിരുന്നു.
ഇതിനിടെ വന്‍തോതില്‍ കഞ്ചാവ് എത്തുന്നതും എക്സൈസിന് തലവേദനയായിട്ടുണ്ട്. കമ്പം, തേനി സ്ഥലങ്ങളില്‍ നിന്നാണ് കഞ്ചാവ് എ്ത്തുന്നത്. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് സംഘം പ്രവര്‍ത്തിക്കുന്നത്്. ഇങ്ങനെ കഞ്ചാവ് എ്ത്തിക്കുന്ന സംഘത്തിലെ രണ്ട് പേര് കഴിഞ്ഞ ദിവസം പോലീസിന്റെ വലയിലായി. ഇനിയും സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ പിടിയിലാകനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: