കുന്നംകുളം: ഏക്കറുകണക്കിന് കോള്‍ കൃഷിയെ ദോഷകരമായി ബാധിക്കാവുന്ന തരത്തില്‍ മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും ഉപയോഗിച്ചുള്ള ബണ്ട് നിര്‍മ്മാണത്തില്‍ വ്യാപക അഴിമതിയെന്ന് ആരോപണം. മൂന്നു വര്‍ഷം മുന്‍പാണ് ചിറക്കല്‍ താഴത്ത് വരമ്പ് പൊട്ടല്‍ ആരംഭിക്കുന്നത്. തുടര്‍ന്നാണ് സ്ഥിരം ബണ്ട് നിര്‍മ്മിക്കാന്‍ കെഎല്‍ഡിസി പദ്ധതിയില്‍ ഉള്‍പെടുത്തി അനുമതി നല്‍കിയത്. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പണി നീട്ടികൊണ്ട് പോകുകയായിരുന്നു.
250 ഏക്കറോളം വരുന്ന ഭാഗത്തെ നൂറടി തോടുമായി രണ്ട് പടവുകളെ ബന്ധിപ്പിക്കുന്ന ബണ്ടാണ് ഇത്തരത്തില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മ്മിക്കുന്നത്. ലക്ഷങ്ങള്‍ ചിലവഴിച്ചു നിര്‍മ്മിക്കുന്ന ബണ്ടിന്റെ ഉറപ്പിനെപറ്റി ഇപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.
മണ്ണ് നിക്ഷേപിച്ചു കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ കൂടിചേരാവുന്ന തരത്തിലുള്ള ചുവന്ന മണ്ണാണ് സാധാരണ രീതിയില്‍ ഇത്തരം ബണ്ട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും കലര്‍ന്ന കൂട്ടിപിടിക്കാന്‍ സാധ്യതയില്ലാത്ത തരം മണ്ണാണ് ഇവിടത്തെ ബണ്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. 10 അടി വീതിയിലുള്ള 700 മീറ്റര്‍ ബണ്ടിന് ആയിരത്തില്‍ പരം ലോഡ് മണ്ണ് വേണ്ടിവരും. ലോഡ് ഒന്നിന് കരാറുകാര്‍ നിശ്ചിത തുക വാങ്ങുമ്പോഴും ബണ്ടിന്റെ ഉറപ്പില്‍ വിട്ടുവീഴ്ച ചെയ്ത് നിസ്സാര വിലയില്‍ കിട്ടുന്ന കെട്ടിട അവശിഷ്ടങ്ങള്‍ ഇവിടെ കൊണ്ട് വന്നു നിക്ഷേപിക്കുകയാണ്. നല്ല മണ്ണ് കൂടിയ വിലക്ക് മറിച്ചുനല്‍കി ഉപയോഗ ശൂന്യമായ അവശിഷ്ടങ്ങളാണ് ബണ്ടിനു വേണ്ടി ഉപയോഗിക്കുന്നത്. വന്‍ തുക ചിലവഴിച്ചുള്ള നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്താന്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: