ആലപ്പുഴ: സിപിഐ നേതാവും സംസ്ഥാന പൗള്‍ട്രി വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണുമായ ജെ. ചിഞ്ചുറാണിയെ മന്ത്രി ജി. സുധാകരന് പൊതുവേദിയില്‍ ആക്ഷേപിച്ചതായി പരാതി.
ഇന്നലെ അമ്പലപ്പുഴ കെ. കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കെപ്കോയുടെ ആശ്രയ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കയര്‍ത്തത്. ചടങ്ങിന്റെ അധ്യക്ഷ ജെ. ചിഞ്ചുറാണിയും, ഉദ്ഘാടനം മന്ത്രിയുമായിരുന്നു. കെപ്കോ ചെയര്‍പേഴ്സണിന് പകരം പഞ്ചായത്ത് പ്രസിഡന്റിനെ അധ്യക്ഷനാക്കിയില്ലെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സുധാകരന് പറഞ്ഞു.
കെപ്കോ ചെയര്‍പേഴ്സണ്‍ എന്നത് ഒരു ഉദ്യോഗസ്ഥയായതിനാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെന്താ കോഴി കോര്പ്പറേഷന് ആണോയെന്നും മന്ത്രി ആക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായില്ലെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കാനില്ലെന്ന് പറഞ്ഞ് മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചു. പഞ്ചായത്ത് നടത്തുന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വേണം അധ്യക്ഷനാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പരിപാടിയുടെ സംഘാടകര്‍ പൗള്‍ട്രി വികസന കോര്പ്പറേഷന് ആണെന്നും ചെയര്‍പേഴ്സണായ താന്‍ ഉദ്യോഗസ്ഥയല്ലെന്നും ചിഞ്ചുറാണി പറഞ്ഞു. പൊതുവേദിയില്‍ മന്ത്രി കയര്‍ത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മൃഗസംരക്ഷണമന്ത്രി കെ. രാജുവിനും പരാതി നല്‍കുമെന്ന് ചിഞ്ചുറാണി അറിയിച്ചു.
ചടങ്ങ് ബഹിഷ്കരിച്ച് മന്ത്രി പിന്നീട് ഗുണഭോക്താക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്ത ശേഷമാണ് മടങ്ങിയത്. ചടങ്ങില്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് മന്ത്രി ജി. സുധാകരന് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുകയായിരുന്നുവെന്ന് സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി വി. സി. മധു പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: