കൊച്ചി: നഗരത്തിന് പത്ത് നാള് അക്ഷരങ്ങളുടെ പുതിയലോകം സമ്മാനിച്ച ഇരുപത്തൊന്നാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. മുന്നൂറോളം പ്രസാധകരും ഇരുന്നൂറിലേറെ എഴുത്തുകാരുമാണ് ഇത്തവണ പുസ്തകോത്സവത്തില്‍ പങ്കെടുത്തത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടെ സംഗമം നവ്യാനുഭവമായിരുന്നു.
പെന്ഗ്വിന് ബുക്ക്സ്, മാക്മില്ലന്‍, ജയ്കോ, വെസ്റ്റ് ലാന്‍ഡ്, പുസ്തക് മഹല്‍, എന്‍ബിടി, രാഷ്ട്രീയ സംസ്കൃത സംസ്ഥാന്, ചൗക്കമ്പ ഗീത പ്രസ്, ഗ്രോളിയര്‍, കേന്ദ്ര സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യവും കൊങ്കണി, സംസ്കൃത, ഹിന്ദി, സിന്ധി ഭാഷാ പുസ്തകങ്ങളുടെ പ്രത്യേക സ്റ്റാളുകളും ഇത്തവണത്തെ പുസ്തകോത്സവത്തിന്റെ പ്രത്യേകതയായിരുന്നു. കുട്ടികളുടെ പുസ്തകോത്സവവും ശ്രദ്ധേയമായി. പുസ്തകോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊച്ചി സാഹിത്യോത്സവത്തിലും കുട്ടികളുടെ സാഹിത്യോത്സവത്തിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒട്ടേറെ പുസ്തകങ്ങളുടെ പ്രകാശനങ്ങളും മേളയില്‍ നടന്നു.
പ്രമുഖ എഴുത്തുകാരുമായുള്ള മുഖാമുഖം പരിപാടികളും ചര്‍ച്ചകളും പ്രബന്ധ അവതരണങ്ങളും നിരൂപണങ്ങളും പുസ്തകോത്സവത്തെ സമ്പുഷ്ടമാക്കി. ഇത്തവണ സന്ദര്‍ശകരുടെ എണ്ണത്തിലും വാങ്ങിയ പുസ്തകങ്ങളുടെ എണ്ണത്തിലും മികച്ച വര്‍ധന ഉണ്ടായതായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം പ്രസിഡന്റ് ഇ.എന്‍. നന്ദകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: