തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തബാധിതര്‍ ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നതില്‍ ദൂരൂഹത. ആദ്യം സെക്രട്ടറിയേറ്റ് ലക്ഷ്യമാക്കി പ്രഖ്യാപിക്കാനിരുന്ന മാര്‍ച്ച് ഗവര്‍ണ്ണറുടെ വസതിയിലേക്ക് മാറ്റിയത് ന്യായീകരിക്കാന്‍ ലത്തീന്‍ കാത്തലിക്ക സഭാ നേതൃത്വവും ബുദ്ധിമുട്ടുന്നു. ഇന്നു രാവിലെയാണ് മാര്‍ച്ച് നടക്കുക.
ആര്‍ച്ച് ബിഷപ്പ് ഡോ. സുസൈപാക്യം അടക്കമുള്ള ഒരു വിഭാഗം ഇത്തരമൊരു സമരരീതിയെ അനുകൂലിക്കുന്നില്ല. സമാധാനപരമായി പ്രതിഷേധം പ്രകടിപ്പിക്കുന്നതിനപ്പുറം പ്രത്യക്ഷ സമരം അനവസരത്തിലാണ് എന്ന അഭിപ്രായം ശക്തമാണ്. കേന്ദ്ര സര്‍ക്കാറിനെതിരായ സമരങ്ങളാണ് സാധാരണ രാജ്ഭവനു മുന്നില്‍ നടത്തുക. ചുഴലിക്കാറ്റ് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വീഴ്ചവന്നതായി സഭാ നേതൃത്വം ആരോപിച്ചിട്ടില്ല.
സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തി ദുരിതാശ്വാസ സഹായങ്ങള്‍ ഉറപ്പും നല്കി. പറഞ്ഞതൊന്നും കേന്ദ്രം ചെയ്യാതിരുന്നുമില്ല. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ഫിഷറീസ് മന്ത്രാലയം രുപീകരിക്കണമെന്ന സഭയുടെ ആവശ്യത്തോടും കേന്ദ്രം അനുകൂലമായിട്ടാണ് പ്രതികരിച്ചത്. എന്നിട്ടും രാജ്ഭവനിലേക്ക് സമരം മാറ്റിയതെന്തിന് എന്നതാണ് ചോദ്യം.
കന്യാകുമാരി ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും രാജ്ഭവനില്‍ സമരത്തിനെത്തുന്നുണ്ട്. അവര്‍ സമരം ചെയ്യേണ്ടത് തമിഴ്നാട് രാജ്ഭവനു മുന്നിലല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്്.
വൈകാരികമായ അന്തരീക്ഷത്തില്‍ നടക്കുന്ന പ്രതിഷേധത്തെ സര്‍ക്കാറിനെതിരായി തിരിച്ച് വിടാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ ചില കേന്ദ്രങ്ങള്‍ തുടക്കം മുതല്‍ നടത്തി വരുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തെ ചിലരുടെ ഇടപെടല്‍ ഉണ്ടന്ന് സിപിഎം ആരോപിച്ചത് ഇതു മുന്‍നിര്‍ത്തിയായിരുന്നു. ഇതേ കേന്ദ്രങ്ങള്‍ തന്നെയാണ് സമരമുഖം കേന്ദ്രത്തിനെതിരെ തിരിച്ചിരിക്കുന്നതും. സിപിഎം നേതൃത്വവുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണിത്.
പ്രതിഷേധ സമരത്തില്‍ നുഴഞ്ഞ് കയറി കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിച്ചേക്കും എന്ന സൂചന പോലീസിനുണ്ട്്. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന അഭ്യര്‍ത്ഥന ലത്തീന്‍ അതിരൂപത അധികൃതരോട് നടത്തിയിട്ടുണ്ട്. പ്രശ്നമുണ്ടായാല്‍ കര്‍ശനമായി നേരിടുമെന്ന നിലപാടിലാണ് പൊലീസ്. വന്‍ പൊലീസ് സന്നാഹത്തെ തലസ്ഥാനത്ത് നിയോഗിക്കും. സായുധ പൊലീസ് ഉള്‍പ്പെടെ സുരക്ഷക്കായി രംഗത്തുണ്ടാകും.
സൂസൈപാക്യവുമായി കുമ്മനം ചര്‍ച്ച നടത്തി
തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലത്തീന്‍ കത്തോലിക്കാ സഭ പ്രകടിപ്പിച്ച ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് ഡോ. സുസൈപാക്യവുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. തെരച്ചിലിന് പോകുന്ന വിമാനങ്ങളില്‍ മത്സ്യത്തൊഴിലാളികളെയും ഒപ്പം കൊണ്ടുപോകുന്നുണ്ട്. 150 നോട്ടിക്കല്‍ മൈല്‍ വരെ കടന്നുചെന്ന് വിമാനങ്ങള്‍ പരിശോധന നടത്തുന്നുണ്ട്. അതികഠിനമായ രക്ഷാദൗത്യത്തിലാണ് സേനകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ദൗത്യം ഏറ്റെടുത്തിരിക്കുന്ന സേനാ വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ട് കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. അതിനാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തേണ്ട സമയമല്ലിത്. കേന്ദ്ര മന്ത്രിതല ഉപസമിതി രൂപീകരിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കൃഷി മന്ത്രിയേയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രധാനമന്ത്രിയെയും ധരിപ്പിക്കും.
കണ്ണന്താനം ഉടന്‍ തിരുവനന്തപുരത്തെത്തി വീണ്ടും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായ മെത്രാന്മാരായ ഡോ. ആര്. ക്രിസ്തുദാസ്, യൂജിന്‍ പെരേര, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: