വൈക്കം: പഞ്ചാക്ഷരീ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സര്‍വ്വാഭരണ വിഭൂഷിതനായ വൈക്കത്തപ്പന്റെ മോഹനരൂപം ദര്‍ശിച്ചു പതിനായിരങ്ങള്‍ ദര്‍ശനപുണ്യം നേടി. ഇന്നലെ ഉഷ:പൂജയ്ക്കും എതൃര്ത്തപൂജക്കും ശേഷം അഷ്ടമി ദര്‍ശനത്തിനായി നടതുറന്നു.
ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള ആല്‍ചുവട്ടില്‍ തപസ്സ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്കു ശ്രീപരമേശ്വരന് പാര്‍വ്വതി സമേതനായി ദര്‍ശനം നല്കിയ കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി മുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം. പ്രാതല്‍ വഴിപാടിലും ആയിരങ്ങള്‍ പങ്കെടുത്തു. 151 പറയുടെ പ്രാതലാണ് ഇന്നലെ നടന്നത്.
രാത്രിയില്‍ ഉദയനാപുരത്തപ്പന് വന്‍ വരവേല്‍പ്പാണ് ഭക്തര്‍ നല്‍കിയത്. കൂട്ടുമ്മേല്‍ ഭഗവതിയോടും ശ്രീനാരായണപുരം ദേവനോടും ഒപ്പം ചേര്ന്നെഴുന്നെള്ളിയ ഉദയനാപുരത്തപ്പന് പുഷ്പങ്ങള്‍ വിതറിയും നിലവിളക്കു കൊളുത്തിയും വലിയകവല, കൊച്ചാലുംചുവട്, വടക്കേകൊട്ടാരം എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. മുത്തേടത്തുകാവ് ഭഗവതിക്കും ഇണ്ടംതുരുത്തി ദേവിക്കും തെക്കേനട ശാസ്താവിനും ക്ഷേത്രത്തില്‍ ഇറക്കി പൂജ നടത്തി. പുഴവായിക്കുളങ്ങര മഹാവിഷ്ണുവിന് അയ്യര്‍കുളങ്ങര, കവരപാടിനട, മുരിയന്‍ കുളങ്ങര എന്നിവിടങ്ങളിലും കിഴക്കുംകാവ് ഭഗവതിക്ക് ആറാട്ടു കുളങ്ങര, സൊസൈറ്റിപ്പടി, മുറിയന്‍ കുളങ്ങര എന്നിവിടങ്ങളിലും സ്വീകരണം നല്കി.
ടിവിപുരം ശ്രീനാരായണ സ്വാമി ക്ഷേത്രത്തില്‍ നിന്നും എഴുന്നെള്ളിപ്പും നടന്നു. വൈക്കം ക്ഷേത്രത്തില്‍ പ്രവേശിച്ച എഴുന്നെള്ളിപ്പുകള്‍ ഒരുമിച്ചു വൈക്കത്തപ്പന്റെ സമീപമെത്തി. വൈക്കത്തപ്പന്റെ മകനായ ഉദയനാപുരത്തപ്പന് സ്വന്തം സ്ഥാനം നല്കി അനുഗ്രഹിച്ചുകൊണ്ടുള്ള എഴുന്നെള്ളിപ്പിന് ശേഷം വലിയ കാണിക്ക ചടങ്ങ് നടത്തി. അവകാശി കറുകയില്‍ കൈമള്‍ പല്ലക്കിലെത്തി ആദ്യകാണിക്ക അര്‍പ്പിച്ചു. തുടര്‍ന്നു ഭക്തര്‍ കാണിക്ക അര്‍പ്പിച്ചു. ആദ്യ പ്രദക്ഷിണത്തിന് ശേഷം ദേവീദേവന്മാരും പിന്നീട് ഉദയനാപുരത്തപ്പനും യാത്ര പറഞ്ഞു പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: