കൊച്ചി: സംസ്ഥാനത്ത് ബാറുകളിലെ പ്രവര്‍ത്തനസമയം വൈകിട്ട് അഞ്ചിന് ശേഷമാക്കണമെന്ന് ഹൈക്കോടതി. എന്നാല്‍ ഈ നിരീക്ഷണം വ്യക്തിപരമാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി. ബാറുകളും ബാര്‍ ഹോട്ടലുകളും വൈകിട്ട് അഞ്ച് മുതല്‍ രാത്രി 12 വരെ മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറയ്ക്കാനാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ബാറുകളിലെ പകല്‍ സമയത്തെ മദ്യ ഉപഭോഗവും വില്‍പ്പനയും നിയന്ത്രിക്കുന്നത് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസുമാരായ സി.എന്‍.രാമചന്ദ്രന് നായര്‍, സി.കെ.അബ്ദുള്‍ റഹീം എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇക്കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി നല്‍കാത്ത സാഹചര്യത്തില്‍ കൂടിയാണ് കോടതി ഇപ്രകാരം നിരീക്ഷണം നടത്തിയിരിക്കുന്നത്. പകല്‍ സമയത്ത് മദ്യശാലകള്‍ തുറക്കാതായാല് മദ്യാസക്തി കുറയ്ക്കാനാകും. ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നിയന്ത്രണം അനിവാര്യമാണെന്ന് പറയുന്നത്. കോടതിയുടേത് വ്യക്തിപരമായ നിരീക്ഷണമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി നിര്‍ദ്ദേശങ്ങളെ നേതാക്കളും മന്ത്രിമാരും സഹിഷ്ണുതയോടെ വീക്ഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ബാറുകളുടെ പ്രവര്‍ത്തനസമയം സംബന്ധിച്ച അബ്കാരി നിയമത്തിലെ 25-ാം ചട്ടം ഭേദഗതി ചെയ്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സിംഗിള്‍ബെഞ്ച് അനുവദിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകളാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ എട്ട് മുതലും കോര്‍പ്പറേഷനുകളില്‍ രാവിലെ ഒമ്പത് മുതലും മദ്യശാലകളില്‍ വില്‍പ്പന തുടങ്ങാമെന്നതായിരുന്നു ഭേദഗതി ചട്ടം. ഇതിനെതിരായ ഹര്‍ജി സംഗിള്ബെഞ്ച് അനുവദിച്ചിരുന്നു. അഞ്ച് മണിക്ക് ശേഷമുള്ള മദ്യവില്‍പ്പന മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കണമെന്ന സര്‍ക്കാര്‍ നയം എളുപ്പം പ്രാബല്യത്തില്‍ വരുത്താന്‍ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൂലിപ്പണിക്കാരും ഡ്രൈവര്‍മാരും മറ്റും രാവിലെ മുതല്‍ ലഭ്യമാകുന്ന മദ്യവിപണിയില്‍ ജോലി ഉപേക്ഷിച്ച് സജീവമാകുകയാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഉപജീവനമാര്ഗംപോലും ഉപേക്ഷിച്ചാണ് ആളുകള്‍ രാവിലെ മുതല്‍ മദ്യപാനത്തിനായി സമയം നീക്കിവെക്കുന്നത്. ഇതൊരു സാമൂഹിക വിപത്തായി മാറിയിരിക്കുന്നു. മദ്യപാനം ഹോബിയായി കാണുന്നവര്‍ വൈകുന്നേരങ്ങളിലാണ് ബാറുകളിലെത്തുന്നത്. ഇവര്‍ പ്രശ്നക്കാരല്ലെന്നും മദ്യം എല്ലാം സമയവും ശീലമാക്കുന്നവരെ നിയന്ത്രിക്കാന്‍ മദ്യവില്‍പ്പന ക്രമീകരിക്കുന്നതിലൂടെ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമകാര്യലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: