ഡിസംബര്‍ അഞ്ച് ലോക മണ്ണുദിനമായി ആചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്.
ആധുനികലോകം നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വളക്കൂറുള്ള മേല്‍മണ്ണിന്റെ നഷ്ടപ്പെടല്‍. ജീവന്റെ അടിസ്ഥാന ഘടകമായ മണ്ണും അതിലെ ജീവജാലങ്ങളും മനുഷ്യജീവിതത്തില്‍നിന്നും അകന്നുപോയ്ക്കൊണ്ടിരിക്കുകയാണ്.
‘മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ തിരികെപ്പോകും’ എന്ന തിരുവചനംതന്നെ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയാണ് കാണിക്കുന്നത്. വിശപ്പാണ് മനുഷ്യന്റെ പരമപ്രധാനമായ പ്രശ്നം. ഭക്ഷണത്തിന് ആവശ്യമായ ധാന്യം ഉണ്ടാകണമെങ്കില്‍ മണ്ണുവേണം. മണ്ണിന് പകരമായി മറ്റൊന്നില്ലതന്നെ. ഒരു പാളി മേല്‍മണ്ണ് രൂപപ്പെടണമെങ്കില്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടിവരും. പാറ പൊടിയണം; അത് ജീവാണുക്കളുമായി കൂടിക്കലരണം. അങ്ങനെ പ്രകൃതിയുടെ വരദാനമായിട്ടാണ് കൃഷിക്ക് യോഗ്യമായ മണ്ണ് മനുഷ്യന് ലഭ്യമാകുന്നത്.
എന്നാല്‍, മനുഷ്യന്റെ ജീവസന്ധാരണത്തിനായിട്ടുള്ള മണ്ണ് പല രീതിയിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആധുനികവത്കരണത്തില്‍ അധിഷ്ഠിതമായ സുഖജീവിതത്തിന് പ്രാധാന്യം കൊടുക്കുന്ന മനുഷ്യന് ഭാവിതലമുറയെപ്പറ്റി ചിന്തിക്കുന്നതേയില്ല. കപ്പയും കാച്ചിലും കൃഷി ചെയ്യാനുള്ള കുന്നും മലയും ഇടിച്ചുനിരത്തി ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചും, നെല്‍പ്പാടങ്ങള്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങളാക്കി മാറ്റിയും കൃഷിഭൂമിയെ ഇല്ലാതാക്കാന്‍ ആധുനിക മനുഷ്യന് മത്സരിക്കുകയാണ്.
കേരളമാകട്ടെ, ഭൂമിശാസ്ത്രപരമായി പല പ്രത്യേകതകളും ഉള്ള നാടാണ്. മൊത്തം വിസ്തീര്‍ണത്തിന്റെ മൂന്നില്‍രണ്ടുഭാഗവും ചരിവുപ്രദേശമാണ്. രൂക്ഷമായ മണ്ണൊലിപ്പാണ് മലയോര കര്‍ഷകര്‍ നേരിടുന്ന മുഖ്യമായ പ്രശ്നം. ഓരോ കാലവര്‍ഷത്തിലും വളക്കൂറുള്ള മേല്‍മണ്ണ് കുത്തിയൊലിച്ച് പോകുന്നത് നോക്കിനിന്ന് നെടുവീര്‍പ്പിടാനെ പാവം കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ. മേല്‍മണ്ണിന്റെ നാശം കൃഷിയില്‍ നിന്നുതന്നെ പിന്മാറാന് കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നു.
മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. എങ്കിലും മലനാടിന്റെ പ്രത്യേകതകള്‍ കണക്കിലടുത്ത് മണ്ണൊലിപ്പ് നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു.
വി.എസ്. ബാലകൃഷ്ണപിള്ള,
മണക്കാട്, തൊടുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: