രാഹുല്‍ഗാന്ധി, 48-ാം വയസ്സിലേക്ക് എത്തുന്ന മധ്യവയസ്കനായ പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന്. മോത്തിലാല്‍ നെഹ്രു മുതല്‍ ഇറ്റലിയില്‍ നിന്നുള്ള സോണിയാഗാന്ധിയില്‍ വരെ എത്തിനില്‍ക്കുന്ന നെഹ്രൂവിയന് കുടുംബാധിപത്യ ഭരണത്തിന്റെ ഒരു കണ്ണി. പ്രിയങ്കാ ഗാന്ധിയിലേക്കും, അവരുടെ മക്കളായ മിറായയിലേക്കും റെയ്ഹാനിലേക്കും നീളുന്ന വംശാധികാരത്തിന്റെ ഇടയില്‍ ഇനി കുറേക്കാലം രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനെ നയിക്കും. 131 വയസ്സുള്ള കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന രാഹുല്‍ഗാന്ധിക്ക് മുന്നില്‍, പതിവിന് വിപരീതമായി സുഗമമായ പാതകളില്ല.
1919ല്‍ അമൃതസറിലെ പാര്‍ട്ടി സമ്മേളനത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയിലെത്തിയ മോത്തിലാല്‍ നെഹ്രു മുതല്‍ 2017ല്‍ സ്ഥാനമൊഴിയുന്ന സോണിയാഗാന്ധിവരെയുള്ള നെഹ്രു കുടുംബം കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലിരുന്നത് 44 വര്‍ഷങ്ങളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്മാരെ നിയന്ത്രിച്ച് പ്രധാനമന്ത്രി പദം അടക്കമുള്ള നിര്‍ണ്ണായക ചുമതലകളിലും നെഹ്രു കുടുംബം 38 വര്‍ഷം അടക്കിവാണു.
1929ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തോടെ തുടങ്ങുന്നു ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ കുടുംബാധിപത്യ ചരിത്രവും. 1928ല്‍ കല്‍ക്കത്ത സമ്മേളനത്തില്‍ രണ്ടാംവട്ടവും കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായ മോത്തിലാല്‍ നെഹ്രു മകനായ ജവഹര്‍ലാല്‍ നെഹ്രുവിനെ പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏല്‍പ്പിച്ച് സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറി. പിന്നീടുള്ള മുപ്പതുവര്‍ഷം ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലഘട്ടമായിരുന്നു. 1959ലെ ദല്‍ഹി പ്രത്യേക സമ്മേളനത്തില്‍ ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ പദവി ഏല്‍പ്പിച്ച് മോത്തിലാല്‍ നെഹ്രുവിന്റെ അതേ പാതയില്‍ ജവഹര്‍ലാല്‍ നെഹ്രുവും മുന്നോട്ടു പോയി. സര്‍വ്വശക്തനായ പ്രധാനമന്ത്രിയായി പതിനേഴു വര്‍ഷക്കാലം ഇന്ത്യ ഭരിച്ച നെഹ്രുവിന്റെ തീരുമാനങ്ങളെ എതിര്‍ക്കാനുള്ള ശേഷി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നഷ്ടപ്പെട്ടിരുന്നു.
ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രിയായി അധികാരപാതയിലെത്തിയ ഇന്ദിരാഗാന്ധി ശാസ്ത്രിയുടെ മരണശേഷം 1966 മുതല്‍ 1977വരെ പ്രധാനമന്ത്രി പദവിയില്‍ തുടര്‍ന്നു. 1975-77 കാലത്ത് ഇന്ദിര നടപ്പാക്കിയ അടിയന്തിരാവസ്ഥ, അധികാരത്തിന്റെ ഉന്മത്താവസ്ഥയില്‍ നെഹ്രു കുടുംബം പ്രജകളായി കണക്കാക്കിയ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്കിയ ശിക്ഷയായിരുന്നു. മൊറാര്‍ജി ദേശായി, ചരണ്‍സിങ് സര്‍ക്കാരുകളെ വളരെ വേഗത്തില്‍ മറിച്ചിട്ട കോണ്‍ഗ്രസ് 1980-84 കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധിയെ വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തിച്ചു. 1978 മുതല്‍ 83 വരെ ഇന്ദിരതന്നെയായിരുന്നു കോണ്‍ഗ്രസിന്റെ അധ്യക്ഷയും. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും പൂത്തുലഞ്ഞ കാലഘട്ടമായിരുന്നു ഇന്ദിരയുടെ കീഴില്‍.
ഇന്ദിരാഗാന്ധിക്കുശേഷം രാജീവ് ഗാന്ധി 1984ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തു. 1985ലെ ബോംബേ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദവിയും രാജീവ് ഗാന്ധി സ്വന്തമാക്കി. 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും 1991ല്‍ ശ്രീപെരുംമ്പത്തൂരില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുംവരെ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയില്‍ രാജീവ് ഗാന്ധി തന്നെയായിരുന്നു. പ്രധാനമന്ത്രി, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനങ്ങള്‍ ഒരുമിച്ചുകൊണ്ടുപോകാന്‍ പിന്നീട് വന്ന പി.വി നരസിംഹ റാവുവും ശ്രമിച്ചു. എന്നാല്‍ 1996ലെ തെരഞ്ഞെടുപ്പ് പരാജയത്തോടെ റാവുവിന്റെ കാലഘട്ടത്തിനും തിരശ്ശീലവീണു. ആരാരുമില്ലാതിരുന്ന കോണ്‍ഗ്രസിന്റെ പുനരുജ്ജീവന ദൗത്യം ഏറ്റെടുത്തത് ഒരു ദശാബ്ദത്തോളം പാര്‍ട്ടി ട്രഷററായി സേവനമനുഷ്ടിച്ച സീതാറാം കേസരിയാണ്.
ഇന്ദിരയുടേയും രാജീവിന്റെയും നരസിംഹ റാവുവിന്റെയും മന്ത്രിസഭയില്‍ അംഗമായിരുന്ന സീതാറാം കേസരിക്ക് പക്ഷേ സോണിയാഗാന്ധിയുടെ ചതുരംഗക്കളിയില്‍ പദവി നഷ്ടമായി. കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് വലിച്ചിറക്കപ്പെട്ട കേസരിയുടെ അന്ത്യകാലങ്ങള്‍ ദയനീയമായിരുന്നു. ഇറ്റലിക്കാരിയായ സോണിയാഗാന്ധിയെ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏല്‍പ്പിച്ചതിനെതിരെ ഉയര്‍ന്ന രോഷം എന്‍സിപി അടക്കമുള്ള വിവിധ പ്രാദേശിക കക്ഷികളുടെ ജനനത്തിന് കാരണമായി. എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കലും കാണാത്ത തരത്തിലുള്ള ഏകാധിപത്യ രീതിക്കാണ് പാര്‍ട്ടിക്കുള്ളില്‍ സോണിയാഗാന്ധി തുടക്കമിട്ടത്.
പത്താം നമ്പര്‍ ജന്‍പഥ് പതിയെ പതിയെ രാജ്യത്തിന്റെ അധികാരകേന്ദ്രമായി രൂപപ്പെട്ടു. 1996 മുതല്‍ 2004 വരെ രാജ്യഭരണം കോണ്ഗ്രസിനില്ലായിരുന്നെങ്കിലും ആര്‍എസ്എസ്-ബിജെപി വിരുദ്ധ വികാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും അതിനെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും സോണിയാ ഗാന്ധിയും സംഘവും വിജയിച്ചു. 2004ലെ പൊതു തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിയിലേക്ക് നയിച്ചത് സോണിയാസംഘത്തിന്റെ ഈ തന്ത്രങ്ങളായിരുന്നു.
വിദേശപൗരത്വ പ്രശ്നത്തില്‍പ്പെട്ട് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും 2004-2014 കാലഘട്ടത്തില്‍ രാജ്യത്തിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും അവസാന വാക്ക് സോണിയാ ഗാന്ധിയും പത്താം നമ്പര്‍ ജന്പഥുമായിരുന്നു. രാജ്യം കണ്ട ശതകോടികളുടെ അഴിമതികള്‍ സോണിയയുടെ ഭരണകാലത്തിന്റെ സംഭാവനകളാണ്. 2014ല്‍ അതിദയനീയമായ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പാര്‍ട്ടിയിലെ സോണിയാഗാന്ധിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ ശേഷിയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം കാലം ചെയ്തിരുന്നു.
2012ല്‍ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷ പദവിയിലേക്ക് സോണിയാഗാന്ധി നിയമിച്ചതോടെ വംശാധിപത്യത്തിന്റെ അടുത്ത കാലഘട്ടത്തിന് കോണ്‍ഗ്രസില്‍ തുടക്കമായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി പാര്‍ട്ടിയുടെ ഭാഗമായി രാഹുല്‍ഗാന്ധി ഉണ്ടെങ്കിലും മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി ഇനിയും വളര്‍ന്നിട്ടില്ലാത്ത രാഹുലിലേക്ക് അധികാരം കൈമാറുമ്പോള്‍ ചോദ്യങ്ങളേറെയാണ്. രാഷ്ട്രീയത്തില്‍ കഴിവുതെളിയിച്ചിട്ടില്ലാത്ത രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ള വെല്ലുവിളികളും ഏറെയാണ്. ഏറെ എഴുതാനോ വാഴ്ത്തിപ്പാടാനോ ഒന്നുമില്ലാത്ത രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണം ഇന്ന് പൂര്‍ത്തിയായിരിക്കുന്നു.
രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രമായി അധികാരം ചുരുങ്ങിയിരിക്കുന്ന കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള പ്രസക്തി പോലും ചോദ്യം ചെയ്യപ്പെടുന്ന കാലത്താണ് രാഹുല്‍ഗാന്ധി അധ്യക്ഷ പദവിയിലേക്ക് എത്തിപ്പെടുന്നത്. നീണ്ട 19വര്‍ഷത്തെ സോണിയാ ഭരണത്തിനുശേഷം കോണ്‍ഗ്രസുകാര്‍ രാഹുലിനെ അധ്യക്ഷനായി അഭിഷേകം ചെയ്യുമ്പോള്‍ നെഹ്രു കുടുംബത്തിന് പുറത്തുള്ള ഒരു നേതാവ് സമീപകാലത്തൊന്നും കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിലേക്ക് എത്തിപ്പെടില്ലെന്ന് വീണ്ടും ഉറപ്പായിരിക്കുന്നു. കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ 33 വര്‍ഷവും നെഹ്രുവിന്റെ പിന്മുറക്കാരാണ് കോണ്‍ഗ്രസിനെ നയിച്ചത്. ഇനിയുള്ള പതിറ്റാണ്ടുകള്‍ രാഹുലിനും പ്രിയങ്കയ്ക്കും പ്രിയങ്കയുടെ മക്കള്‍ക്കും വേണ്ടി തീറെഴുതിക്കൊടുക്കുന്ന കോണ്‍ഗ്രസുകാര്‍ 21-ാം നൂറ്റാണ്ടിന്റെ അത്ഭുതമാണ്. സ്വയം അടിമത്തം സ്വീകരിക്കുന്നവരെ തീരുത്താനാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: