ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടമായ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിറ്റി വീഴ്ത്തി. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന കളിയില്‍ ഡേവിഡ് സില്‍വ, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവര്‍ സിറ്റിക്കായി ഗോള്‍ നേടിയപ്പോള്‍ യുണൈറ്റഡിന്റെ ആശ്വാസം മാര്‍ക്കസ് റാഷ്ഫോര്‍ഡ് സ്വന്തം പേരിലാക്കി.
കളിയിലുടനീളം യുണൈറ്റഡിനേക്കാള്‍ മികച്ചു നിന്നത് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു.
പന്തടക്കത്തിലും അവസരങ്ങള്‍ തുറന്നെടുക്കുന്നതിലും മുന്‍തൂക്കം നേടിയ അവരുടെ പല ഷോട്ടുകളും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളിയുടെ മികവിലാണ് വിഫലമായത്. 16-ാം മിനിറ്റില്‍ റഹീം സ്റ്റര്‍ലിങ് ബോക്സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ട് യുണൈറ്റഡ് ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഗബ്രിയേല്‍ ജീസസിന്റെ ഷോട്ടിനും യുണൈറ്റഡ് ഗോളിയെ കീഴടക്കാനായില്ല. ഇടയ്ക്ക് യുണൈറ്റഡ് താരങ്ങള്‍ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സിറ്റി പ്രതിരോധം പിളര്‍ത്താനായില്ല. 42-ാം മിനിറ്റില്‍ ലിറോയ് സാനെയുടെ ഷോട്ട് കോര്‍ണറിന് വഴങ്ങി യുണൈറ്റഡ് ഗോളി രക്ഷപ്പെടുത്തി. ഈ കോര്‍ണറിനൊടുവില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു.
ബോക്സിലേക്ക് പറന്നിറങ്ങിയ പന്ത് ക്ലോസ് റേഞ്ചില്‍ നിന്ന് ഇടംകാലന്‍ ഷോട്ടിലൂടെ ഡേവിഡ് സില്‍വ വലയിലെത്തിച്ചു. എന്നാല്‍ ലീഡ് നേടിയതിന്റെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. പരിക്കു സമയത്ത് റാഷ്ഫോര്‍ഡിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. ഇതോടെ ആദ്യപകുതി 1-1ന് സമനില.
പിന്നീട് 54-ാം മിനിറ്റില്‍ സിറ്റി വിജയഗോള്‍ നേടി. ക്ലോസ് റേഞ്ചില്‍ നിന്ന് ഓട്ടമെന്ഡിഉതിര്ത്ത കിടിലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. ലീഡ് വഴങ്ങിയതോടെ യുണൈറ്റഡ് താരങ്ങള്‍ പോരാട്ടം ശക്തമാക്കിയെങ്കിലും സിറ്റി പ്രതിരോധവും ഗോളിയും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ കളിയില്‍ വിജയം സിറ്റിക്ക് സ്വന്തമായി. വിജയത്തോടെ ഒന്നാമതുള്ള സിറ്റി രണ്ടാമതുള്ള യുണൈറ്റഡിനേക്കാള്‍ 11 പോയിന്റിന്റെ ലീഡ് നേടി. സിറ്റിക്ക് 16 കളികളില്‍ നിന്ന് 46ഉം യുണൈറ്റഡിന് 35ഉം പോയിന്റാണുള്ളത്.
ഞായറാഴ്ചയിലെ മറ്റ് രണ്ട് മത്സരങ്ങളും സമനിലയില്‍ പിരിഞ്ഞു. ആഴ്സണല്‍ സതാംപ്ടണോടും ലിവര്‍പൂള്‍ എവര്ട്ടനോടുമാണ് ഓരോ ഗോളടിച്ച് സമനില നേടിയത്. സതാംപ്ടണെതിരെ 88-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡ് നേടിയ ഗോളാണ് ആഴ്സണലിന് സമനില നേടിക്കൊടുത്തത്. കളിയുടെ മൂന്നാം മിനിറ്റില്‍ ആസ്റ്റിനിലൂടെയാണ് സതാംപ്ടണ് മുന്നിലെത്തിയത്. ലിവര്‍പൂളിനെതിരെ 77-ാം മിനിറ്റില്‍ സൂപ്പര്‍താരം വെയ്ന്‍ റൂണി പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് എവര്ട്ടന് സമനില സമ്മാനിച്ചത്. 42-ാം മിനിറ്റില്‍ മുഹമ്മദ് സലാഹ് ലിവര്‍പൂൡന്റെ ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: