കൊച്ചി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭാരവാഹികളെ നിയമിച്ചത് നിയമപ്രകാരമാണെന്നു സര്‍ക്കാര്‍. ബോര്‍ഡിന്റെ കാലാവധി വെട്ടിക്കുറച്ചത് ശബരിമല തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന ആരോപണം ശരിയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
13 ഹിന്ദു മന്ത്രിമാരില്‍ ഏഴ് പേരാണ് രണ്ട് ബോര്‍ഡംഗങ്ങളെയും ഇവരില്‍ നിന്ന് ബോര്‍ഡ് പ്രസിഡന്റിനെയും നവംബര്‍ 14 ന് നാമനിര്‍ദേശം ചെയ്തത്. നവംബര്‍ 15ന് 13 മന്ത്രിമാരും ചേര്‍ന്ന് ഇതിനംഗീകാരം നല്കി. അന്ന് തന്നെ പുതിയ ഭരണസമിതി ചുമതലയേറ്റു.
മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡംഗം അജയ് തറയിലും നല്കിയ ഹര്‍ജിയിലാണ് റവന്യു (ദേവസ്വം) അഡി. സെക്രട്ടറി സത്യവാങ്മൂലം നല്‍കിയത്.
മുന്‍ അംഗങ്ങളായ ഹര്‍ജിക്കാരെ പിരിച്ചുവിട്ടെന്ന ആരോപണം ശരിയല്ല. പുതിയ ഓര്‍ഡിനന്‍സ് വന്നതോടെ ഇവരുടെ കാലാവധി കഴിഞ്ഞു. ഹര്‍ജിക്കാര്‍ ഭാരവാഹികളായിരുന്ന കാലത്ത് അഴിമതി നടന്നില്ലെന്ന വാദം തെറ്റാണ്. ഇവരുടെ യാത്രാപ്പടി സംബന്ധിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ബോര്‍ഡ് വരുമാനം എടുക്കുന്നില്ല
കൊച്ചി : ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും എടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സര്‍ക്കാരല്ല ഇത്തരത്തിലുള്ള വരുമാനം കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ക്ഷേത്രങ്ങളിലെ വരുമാനവും ബോര്‍ഡിന്റെ മറ്റു വരുമാനവും ദേശസാത്കൃത ബാങ്കുകളിലെയും ഷെഡ്യൂള്‍ഡ് ബാങ്കുകളിലെയും അക്കൗണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. ബോര്‍ഡിന്റെ വരുമാനത്തിലോ ചെലവിലോ സര്‍ക്കാര്‍ ഇടപെടുന്നില്ല. ബജറ്റ് വിഹിതമായി 80 ലക്ഷം രൂപ പ്രതിവര്‍ഷം ബോര്‍ഡിന് നല്‍കുന്നുമുണ്ട്.
ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക നേട്ടത്തിലാണ് സര്‍ക്കാരിന് താല്പര്യമെന്ന ആരോപണം ആസൂത്രിതമായ അജണ്ടയുടെ ഭാഗമാണ്. ശബരിമലയിലെ ശുചീകരണത്തിനും മാലിന്യ സംസ്കരണത്തിനുമായി രണ്ട് കോടി രൂപ ചെലവിട്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എ. പത്മകുമാറിനെയും ബോര്‍ഡംഗമായി കെ.പി. ശങ്കരദാസിനെയും നിയമിച്ചതിനെതിരെ രാഹുല്‍ ഈശ്വര്‍ നല്കിയ ഹര്‍ജിയിലാണ് റവന്യു (ദേവസ്വം) അഡിഷണല്‍ സെക്രട്ടറി പി രാധാകൃഷ്ണന് മറുപടി സത്യവാങ്മൂലം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: