കൊച്ചി: മത തീവ്രവാദവും രാഷ്ട്രീയ വൈരവും ജാതിമതഭ്രാന്തും മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവരികയാണെന്നും, ഇതിന് മറുമരുന്നാകാന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്കേ കഴിയൂ എന്നും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.
കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഗുരുദര്‍ശനങ്ങളുടെ പ്രസക്തി ഏറി വരികയാണ്. ശിവഗിരി മഹാസമാധിമന്ദിര ഗുരുദേവ പ്രതിഷ്ഠയുടെ കനകജൂബിലിയാഘോഷത്തിന്റെ ഭാഗമായി മഹാസമാധിയില്‍നിന്ന് ഇന്ന് ആരംഭിക്കുന്ന ദിവ്യജ്യോതി പ്രയാണം പുതുതലമുറയിലേക്ക് ഗുരുവിന്റെ സന്ദേശം പകരാന്‍ ഉപകരിക്കുമെന്നും ജ്യോതി പ്രയാണത്തെ നയിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഇന്ന് രാവിലെ എട്ടിന് മഹാസമാധിയിലെ കെടാവിളക്കില്‍നിന്നു ജ്വലിപ്പിക്കുന്ന ദിവ്യജ്യോതി എല്ലാ ജില്ലകളിലും പ്രയാണം നടത്തി 19ന് മഹാസമാധിയില്‍ സമാപിക്കും. 1967 ഡിസംബറില്‍ മഹാസമാധിമന്ദിരം പണികഴിപ്പിച്ച എം.പി. മൂത്തേടത്തിന്റെ വസതിയായ ഷൊര്‍ണൂരിലെ ശ്രീനാരായണവിലാസില്നിന്നാണ് ഗുരുദേവ പ്രതിമ ശിവഗിരിയിലേക്കു പ്രയാണമാരംഭിച്ചത്. ഇതിന്റെ ഓര്‍മ്മ ഒന്നുകൂടി ലോകത്തിന് പകരുകയാണ് ദിവ്യജ്യോതി പ്രയാണത്തിന്റെ ലക്ഷ്യം.
നാല്പതില്പരം കേന്ദ്രങ്ങളില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഗുരുധര്‍മ പ്രചാരണ സഭയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, പ്രസിഡന്റ് ഡോ. എം.എന്‍.സോമന്, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.
19ന് രാവിലെ 10ന് ചെമ്പഴന്തി ഗുരുകുലത്തില്നിന്ന് 2500 വാഹനങ്ങളുടെ അകമ്പടിയോടെ ശിവഗിരിയില്‍ എത്തി വൈകിട്ട് മൂന്നിനു സമാപന സമ്മേളനം. വൈകിട്ട് ആറിനു മഹാസമാധിയില്‍ സമൂഹ പ്രാര്‍ഥന, ദീപാരാധന, പ്രസാദ വിതരണം എന്നിവയോടെ പ്രയാണത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: