തിരുവനന്തപുരം: സര്‍ക്കാര്‍ നല്കിയ ഭൂമി മറിച്ചുവിറ്റ കേസില്‍ ഹാരിസന് മലയാളം കമ്പനിക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. കമ്പനിക്ക് സര്‍ക്കാര്‍ നല്കിയ 392 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് മറിച്ചുവിറ്റ് സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. കേസില്‍ മൊത്തം എട്ടു പ്രതികളാണുള്ളത്.
പത്തനംതിട്ട അരുവാപ്പുലം മുന്‍ വില്ലേജ് ഓഫീസര്‍ മോഹന്‍കുമാര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ജഗദീഷ്, മുന്‍ അഡീ. തഹസില്‍ദാര്‍ എ.ഗോപകുമാര്‍, കമ്പനി പ്രതിനിധികളായ മനോമോഹന്‍ പണ്ടാരത്തില്‍, സുധാകര്‍, മോനിഷ, രജനി ചന്ദ്രന്, തോമസ് മാത്യു എന്നിവരാണ് പ്രതികള്‍. വിജിലന്‍സ് എസ്പി കെ.ഇ. ബൈജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു.
അഴിമതി നിരോധന നിയമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. കരാര്‍ ഉടമ്പടിയില്‍പ്പെട്ട കാഞ്ഞിരപ്പള്ളി, പീരുമേട്, പുനലൂര്‍, എരുമേലി വില്ലേജുകളിലെ ഭൂമിക്കാണ് സബ് രജിസ്ട്രാറുമാരുടെ സഹായത്തോടെ ഹാരിസന് മറിച്ചുവിറ്റുവെന്നാണ് കേസ്.
ഹാരിസന് കമ്പനി കൈവശംവച്ചിരിക്കുന്ന ഭൂമിയിലൊന്നിനും കമ്പനിക്ക് ഉടമസ്ഥാവകാശമില്ലെന്ന് റവന്യു വകുപ്പിന്റെ പ്രത്യേകസംഘം കണ്ടെത്തി .ഉടമസ്ഥാവകാശത്തിന് അടിസ്ഥാനമായി കമ്പനി ഹാജരാക്കിയത് വ്യാജ ആധാരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: