തൊടുപുഴ: നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിലെത്തിയ മന്ത്രിസഭാ ഉപസമിതിയുടെ സന്ദര്‍ശനം പ്രഹസനം. കൈയേറ്റങ്ങള്‍ പരിശോധിക്കാനെത്തിയ സംഘം വിവാദ ഭൂമിയടക്കമുള്ള വന്‍കിട കൈയേറ്റ മേഖലകള്‍ സന്ദര്‍ശിക്കാതെ മടങ്ങി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, വനം മന്ത്രി കെ. രാജു, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ എത്തിയത്.
ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടാക്കമ്പൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെടുന്ന 3200 ഹെക്ടര്‍ പ്രദേശം 2006ലാണ് കുറിഞ്ഞി ഉദ്യാനമാക്കിയത്. കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കണമെന്ന ആവശ്യം ഉയരുന്നത്. ഇതോടെയാണ് പ്രത്യേക മന്ത്രിസംഘം സന്ദര്‍ശനത്തിനെത്തുന്നത്.
ദേവികുളം സബ്കളക്ടര്‍ പട്ടയം റദ്ദാക്കിയ ഇടുക്കിയിലെ ഇടത് എംപി ജോയിസ് ജോര്‍ജിന്റെ ഭൂമി, ഭൂമാഫിയ കൈയേറി വന്‍തോതില്‍ ഗ്രാന്റീസ് മരങ്ങള്‍ കൃഷി ചെയ്തിരിക്കുന്ന മേഖലകള്‍, കുറിഞ്ഞിച്ചെടി കത്തിച്ച ജണ്ടപ്പാറ മേഖല എന്നിവയെല്ലാം സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കി. കൊട്ടാക്കമ്പൂരില്‍ നിന്ന് അര കിലോമീറ്റര്‍ പോയാല്‍ തട്ടാംപാറ, അവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ യാത്ര ചെയ്തെങ്കില്‍ മാത്രമേ വിവാദ ഭൂമി ഉള്‍പ്പെടുന്ന സ്ഥലത്തെത്തുകയുള്ളു.
രാവിലെ 9.30 ഓടെ മൂന്നാറില്‍ നിന്ന് പുറപ്പെട്ട സംഘം വട്ടവടയിലും കോവിലൂരും കൊട്ടാക്കമ്പൂര്‍ ഗ്രാമത്തിലുമെത്തി. ഇവിടെ നിന്ന് ഏതാനും കൃഷിയിടങ്ങളുള്ള കടവരി മേഖലയിലേക്കാണ് മന്ത്രിസംഘം പോയത്.ബ്ലോക്ക് 58ല്‍ പെടുന്നതാണ് ഈ മേഖല. പ്ലക്കാര്ഡുമായെത്തിയ നാട്ടുകാര്‍ മന്ത്രിസംഘത്തിന് പരാതി നല്കി.
ഇവിടെ യോഗം നടത്തി നാട്ടുകാരുടെ പരാതി കേട്ടു. തമിഴ്നാട് അതിര്‍ത്തിവരെ പോയി തിരിച്ച് വന്നു. മൂന്ന് മണിയോടെ തിരിച്ചിറങ്ങിയ സംഘം ഏഴരയോടെ മൂന്നാറിലെത്തി. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്, ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് ഓഫീസര്‍ കൂടിയായ സബ്കളക്ടര്‍ വി.ആര് പ്രേംകുമാര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ആര്. ലക്ഷ്മി എന്നിവരും ഒപ്പമുണ്ടായിരുന്നു.
കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ല; മന്ത്രി
നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. മൂന്നാറില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ കിടക്കുന്നതിനാല്‍ ജോയിസ് ജോര്‍ജ്ജ് എംപിയയുടെ സ്ഥലം സന്ദര്‍ശിക്കേണ്ടതില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.
ചര്‍ച്ച ഇന്ന്
മൂന്നാര്‍: മന്ത്രിസംഘം ഇന്ന് മൂന്നാറില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. രാവിലെ 10 മുതല്‍ മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് നീലക്കുറിഞ്ഞി ഉദ്യാന മേഖലയിലെ വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: